ചെന്നൈ: എരുമ വഴിയിൽ നിന്ന സ്ത്രീയെ കൊമ്പിൽ കോർത്ത് ചുഴറ്റിയെറിഞ്ഞു. മധുമതിയെയാണ് എരുമ ചുഴറ്റിയെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മധുമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ തിരുവോട്ടിയൂരിലാണ് സംഭവം.
ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മധുമതി. ഇതിനിടയിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന എരുമകളിലൊന്ന് മധുമതിയുടെ നേർക്ക് പാഞ്ഞുവരികയും കൊമ്പിൽ കോർത്ത് ചുഴറ്റുകയുമായിരുന്നു. നാട്ടുകാർ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും മധുമതിയെ കൊമ്പിൽ കോർത്ത് എരുമ കുറച്ചു ദൂരം വിരണ്ടോടി. ഇതിനിടയിൽ സ്ത്രീയുടെ തല നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലും തട്ടി. കുറച്ചു ദൂരം പോയതിന് ശേഷമാണ് എരുമ ഇവരെ ചുഴറ്റിയെറിഞ്ഞത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മധുമതിയെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി.
മധുമതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രശേഖർ എന്നയാൾക്കും പരിക്കേറ്റിരുന്നു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. നിലവിൽ മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലാണ് എരുമയെന്നും ഇതിന്റെ ഉടമസ്ഥരാരും ബന്ധപ്പെട്ടിട്ടില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.