കോട്ടയം: മാർപാപ്പയെ അവഹേളിക്കുന്ന കോൺഗ്രസിന്റെ ട്വീറ്റിനെ വിമർശിച്ച് ബിജെപി നേതാവ് പിസി ജോർജ്. കോൺഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാനാണ് എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം.
ലോകസമൂഹത്തിൽ ഏറ്റവും അംഗീകാരമുളള വ്യക്തിയാണ് മാർപ്പാപ്പ. ഒരു മധ്യസ്ഥന്റെ റോളിൽ എല്ലാവരും അംഗീകരിക്കുന്നതാണ് അദ്ദേഹത്തെ. മോദി മാർപാപ്പയെ കണ്ടതാണോ പ്രശ്‌നമെന്ന് പിസി ജോർജ് ചോദിച്ചു. ലോകം മുഴുവൻ അംഗീകരിക്കുന്ന നേതാവായി മോദി മാറി. ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ മോദി വേണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളാണുളളത്. ആ മോദിയെ അപമാനിക്കുകയാണ് കോൺഗ്രസ്. ജനങ്ങളിൽ നിന്ന് കോൺഗ്രസിന് വലിയ തിരിച്ചടി കിട്ടുമെന്നും അപ്പോൾ പഠിച്ചോളുമെന്നും പിസി ജോർജ് പറഞ്ഞു.
എൽഡിഎഫിനും യുഡിഎഫിനും ഇപ്പോൾ മുസ്ലീം തീവ്രവാദികളെ മതി. വേറെ ആരെയും വേണ്ട. മുസ്ലീം തീവ്രവാദികളല്ലാതെ ആർക്കെങ്കിലും കേരളത്തിൽ രക്ഷയുണ്ടോയെന്നും പിസി ജോർജ് ചോദിച്ചു. ബാക്കിയുളളവരെയെല്ലാം അവഗണിക്കുകയാണ്.
കേരളത്തിലെ മാദ്ധ്യമങ്ങളും പത്രങ്ങളും മോദി തോറ്റെന്നും രാഹുൽ ജയിച്ചെന്നുമാണ് പറയുന്നത്. 100 സീറ്റ് കിട്ടിയ രാഹുൽ ഗാന്ധിയാണ് 240 സീറ്റ് കിട്ടിയ മോദിയെക്കാൾ വലിയവൻ എന്ന് പറയുന്നവരെ മഠയൻമാരും വിവരദോഷികളെന്നുമല്ലാതെ എന്ത് പറയാനാണെന്നും പിസി ജോർജ് ചോദിച്ചു.
മതസൗഹാർദ്ദം തകർക്കുന്ന നിലയിലേക്ക് കോൺഗ്രസിനെപ്പോലുളള ഒരു പാർട്ടി നീങ്ങുന്നത് വളരെ അപമാനകരമാണ്. സുധാകരൻ മാന്യനായിരുന്നുവെന്നും എന്ത് പറ്റിയെന്ന് അവർ തന്നെ ചർച്ച ചെയ്യട്ടെയെന്നും പിസി ജോർജ് പറഞ്ഞു.