കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന്റെ പേരിൽ പ്രദേശവാസികൾക്കുളള ജലവിതരണം വെട്ടിക്കുറച്ച് തൃണമൂൽ കോൺഗ്രസ്. സംഭവത്തിൽ പ്രതിഷേധവുമായി അസൻസോളിലെ കുൽത്തി ഗ്രാമനിവാസികൾ രംഗത്തെത്തി. കുൽത്തിയിൽ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുകൾ കുറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ഫലപ്രഖ്യാപനത്തിന് ശേഷം ജലവിതരണം വെട്ടിക്കുറച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അസൻസോളിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളവുമായി ധാരാളം ടാങ്കറുകൾ എത്തിയിരിന്നു. പൈപ്പിലൂടെയുള്ള ജലവിതരണം ദിവസവും അര മണിക്കൂറോളം ലഭിച്ചിരുന്നുവെന്നും എന്നാൽ പ്രദേശത്തെ വോട്ടുകൾ കുറഞ്ഞതോടു കൂടി ജലവിതരണം വിച്ഛേദിക്കാനുള്ള ശ്രമങ്ങളാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നതെന്നും ഗ്രാമവാസികൾ പറഞ്ഞു. പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം ഇപ്പോൾ വെറും 10 മിനിട്ട് മാത്രമാണ് ലഭിക്കുന്നതെന്നും ടാങ്കറുകളിൽ വെള്ളം കൊണ്ടുവരുന്നത് കുറഞ്ഞുവെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിൽ ബിജെപി എംഎൽഎ അജയ് കുമാർ പോഡറും നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രദേശത്ത് ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും ശുദ്ധജലം ലഭിക്കാതെ നാട്ടുകാർ വലയുകയാണെന്നും അജയ് കുമാർ പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ റോഡ് ഉപരോധിക്കുമെന്നും നിരവധി ടാങ്കറുകൾ വന്നിരുന്ന പ്രദേശത്ത് എന്തുകൊണ്ട് ഒരു ടാങ്കർ മാത്രമായി ചുരുങ്ങിയെന്നതിന് തൃണമൂൽ കോൺഗ്രസ് ഉത്തരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസവും തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഹീന പ്രവൃത്തികൾ നടന്നിരുന്നു. വോട്ട് നൽകാത്തതിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൊൽക്കത്തയിലെ ഒരു വീട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി പരാതി ഉയർന്നിരുന്നു. അസൻസോൾ പാർലമെന്റ് മണ്ഡലത്തിലാണ് കുൽത്തി. ഖനനവ്യവസായം ഏറെ നടക്കുന്ന പ്രദേശങ്ങളാണ് അസൻസോളിൽ ഉളളത്. ഏറെ ഫാക്ടറികൾ ഉളള പ്രദേശം കൂടിയാണ് കുൽത്തി. കടുത്ത ജലക്ഷാമമാണ് ഇവിടെ നേരിടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.