ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങളെ രാഹുലിന്റെ അസാന്നിധ്യം അറിയിക്കില്ലെന്ന് പ്രിയങ്ക. ഡൽഹിയിൽ വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാഹുൽ ഇനിയും പതിവായി വയനാട് വരുമെന്നും പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു.
വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാവരെയും സന്തോഷിപ്പിക്കാൻ താൻ കഠിനമായി പരിശ്രമിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഡൽഹിയിൽ വൈകിട്ട് മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രിയങ്കയെ വയനാട്ടിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. യോഗത്തിന് ശേഷം രാഹുലും പ്രിയങ്കയും കെസി വേണുഗോപാലും മല്ലികാർജ്ജുൻ ഖാർഗെയും ഒപ്പമാണ് മാദ്ധ്യമങ്ങളെ കണ്ടത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച രാഹുൽ രണ്ടിടത്തും വിജയിച്ചിരുന്നു. ഇതേ തുടർന്നാണ് വയനാട് എംപി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് തന്ത്രപരമായി റായ്ബറേലിയിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ തന്നെ രാഹുൽ രണ്ടിടങ്ങളിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നെങ്കിലും വോട്ട് നഷ്ടമാകുമെന്ന് ഭയന്ന് പാർട്ടി ഇക്കാര്യം മറച്ചുവെയ്‌ക്കുകയായിരുന്നു.