ആറാം യൂറോയ്‌ക്ക് ഇറങ്ങുന്ന പറങ്കിപ്പടയുടെ നായകനും സംഘത്തിനും ഇന്ന് ആദ്യ മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലിന് ചെക്ക് റിപബ്ലിക്കാണ് എതിരാളി. രാത്രി 12.30നാണ് മത്സരം. ഒരു പക്ഷേ പോർച്ചുഗലിന്റെ കപ്പിത്താന് ഇത് അവസാന യൂറോയാകും. അതിനാൽ ആവനാഴിൽ എല്ലാ അസ്ത്രങ്ങളും ഇതിഹാസ താരം കളത്തിൽ പുറത്തെടുക്കുമെന്ന് ഉറപ്പ്. 39-ാം വയസിലും മിന്നും ഫോമിൽ കളിക്കുന്ന റൊണോ ഇപ്പോഴും എതിരാളികൾക്ക് വെല്ലുവിളിയാണ്. യൂറോയിൽ 14 ഗോളുകൾ നേടി ടോപ് സ്കോറർ ലിസ്റ്റിൽ മുന്നിലുള്ള സിആർ7 അൽ നസറിനായി 35 ഗോളുകളും ഈ സീസണിലും നേടി.
2016 ൽ ഫ്രാൻസിനെ വീഴ്‌ത്തി കപ്പുയർത്തിയ പോർച്ചുഗലിന് ലോകകപ്പിലെ വേദന മറക്കാനുള്ള അവസരം കൂടിയാണിത്. റോബർട്ടോ മാർട്ടിനെസ് പരിശീലകനായ ശേഷം പോർച്ചുഗൽ യോഗ്യത മത്സരങ്ങളിൽ നൂറ് ശതമാനം വിജയവുമായാണ് യൂറോയ്‌ക്കെത്തിയത്.ഓരോ പൊസിഷനിലേക്കും ലോകോത്തര താരങ്ങളുടെ വലിയൊരു പട്ടിക തന്നെ പോർച്ചുഗലിനുണ്ട്. അവസാന ഇലവനെ തീരുമാനിക്കാൻ പരിശീലകന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും.
മുന്നേറ്റത്തിൽ റൊണോയ്‌ക്കൊപ്പം അവസരം കാത്ത് ബെർണാഡോ സിൽവയും, ഡിയോഗോ ജോട്ട, ഗോൺസലോ റാമോസ്, ജോവോ ഫെലിക്‌സുമുണ്ട്. മദ്ധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസ് ആദ്യ ഇലവനിലെത്തും റൂബെൻ നെവെസ്, വിറ്റിൻഹയും പിന്നാലെയെത്തും. പ്രതിരോധത്തിൽ വെറ്ററൻ പെപെയും റൂബൻ ഡയസും ഉറപ്പാണ്. ജോവോ കാൻസലോ,ഡിയോഗോ ഡലോട്ട് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
ഡിയോഗോ കോസ്റ്റയോ റൂയി പട്രീസിയോയോ വലകാക്കും.
മറുവശത്ത് ചെക്കിന്റെ തുറുപ്പ് ചീട്ടാണ് പാട്രിക് ഷിക്ക്. ബെക്കാമിനെയും റൂണിയെയും അനുസ്മരിപ്പിക്കുന്ന ഷിക്കിന്റെ നീക്കങ്ങളാകും ചെക്ക് റിപ്ലബിക്കിന്റെ കുതിപ്പിന് ഇന്ധനമാകുക. ഫിഫ റാങ്കിൽ 36-ാം സ്ഥാനത്തുള്ള ചെക്കിന് ഇത് അഭിമാന പോരാട്ടമാണ്.1996 ൽ റണ്ണേഴ്സ് അപ്പായിരുന്ന ചെക്ക് 2004 ൽ സെമി ഫൈനലിലെത്തി, യൂറോ 2020 ഉൾപ്പെടെ അവരുടെ അവസാന മൂന്ന് ടൂർണമെൻ്റുകളിൽ രണ്ടിലും ക്വാർട്ടർ കടക്കാൻ അവർക്കായിരുന്നു. കടലാസിൽ ചെറുതെങ്കിലും കരുത്തിൽ പോർച്ചുഗലിനെ വെല്ലുവിളിക്കാൻ പോന്നൊരു ടീമാണ് ചെക്കിനുള്ളത്. ലെപ്‌സിഗ് സ്റ്റേഡിയത്തിൽ ആവേശ പോരാട്ടം തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.