ശ്രീനഗർ; കശ്മിരിലെ സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടുളള തുടർച്ചയായ ഭീകരാക്രമണങ്ങളിൽ പാകിസ്താന് ശക്തമായ താക്കീത് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളെ പാഠം പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിന്റെ മണ്ണിലെത്തിയാണ് പ്രധാനമന്ത്രി ശത്രുക്കൾക്ക് താക്കീത് നൽകിയതെന്നതാണ് ശ്രദ്ധേയം.
അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്താനായി ഉന്നതതല യോഗം ചേർന്നതും പ്രധാനമന്ത്രി പരാമർശിച്ചു. പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേർന്ന് കശ്മീരിലെ അന്തരീക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും ശത്രുക്കൾ കശ്മീരിന്റെ വികസനവും പുരോഗതിയും ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിന്റെ പുരോഗതി തടയാനും സമാധാനം പുലരാതിരിക്കാനും അവർ അവരുടെ അവസാന ശ്രമവും നടത്തും. എന്നാൽ ഇവിടെ സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ പുതുതലമുറ സമാധാനത്തോടെ ജീവിക്കും. കശ്മീർ തെരഞ്ഞെടുത്ത വികസനത്തിന്റെ പാത കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജൂൺ ഒൻപതിന് ശേഷം കശ്മീരിലെ നാലിടങ്ങളിലാണ് ഭീകരാക്രമണങ്ങൾ ഉണ്ടായത്. ശിവ്‌ഘോരിയിൽ നിന്ന് മടങ്ങിയ ഒൻപത് തീർത്ഥാടകരെയാണ് ഭീകരർ റിയാസിയിൽ വധിച്ചത്. തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതുകൂടാതെ കത്വയിലും ദോഡയിലും ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപും ബാരാമുളളയിൽ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.
അന്താരാഷ്‌ട്ര യോഗ ദിനത്തിൽ (ജൂൺ 21) പ്രധാനമന്ത്രി ശ്രീനഗറിൽ നടക്കുന്ന പരിപാടിയിലാണ് ഇത്തവണ പങ്കെടുക്കുക. കശ്മീരിൽ 1500 കോടിയിലധികം വരുന്ന 84 വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുക്കമിട്ടു.