ശ്രീനഗർ: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. പ്രധാനമന്ത്രി ശ്രീനഗറിൽ യോഗാഭ്യാസം ചെയ്യും. 30 മിനിറ്റ് ദൈർഘ്യമുള്ള യോഗ സെഷന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും ആയുഷ് മന്ത്രി പ്രതാപാവു ഗണപതിറാവു ജാദവും പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുള്ള 7,000-ത്തോളം പേർ പ്രധാനമന്ത്രിക്കൊപ്പം പങ്കുച്ചേരുമെന്ന് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു.
ജമ്മുവിലെ പ്രശസ്തമായ ദാൽ തടകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിലാകും (എസ്കെഐസിസി) മഹാ യോഗാഭ്യസം സംഘടിപ്പിക്കുന്നത്. താഴ്വരയിൽ പ്രധാനമന്ത്രി യോഗാഭ്യാസം നടത്തുന്നതിൽ കശ്മീരിനാകെ സന്തോഷവും അഭിമാനവുമാണെന്ന് ലഫ്. ഗവർണർ പറഞ്ഞു.
കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ 23 ലക്ഷം പേരാണ് യോഗാ ദിനത്തിൽ പങ്കുച്ചേർന്നത്. നിത്യജീവിതത്തിന്റെ ഭാഗമാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ യോഗയുടെ പ്രധാന്യം ലോകത്തെ അറിയിക്കാൻ പ്രധാനമന്ത്രിക്കായി. ഇതുവരം 23.5 കോടി ജനങ്ങളാണ് യോഗദിനാചരണത്തിന്റെ ഭാഗമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തായിരുന്നു പ്രധാനമന്ത്രി യോഗ ദിനാചരണത്തിന് നേതൃത്വം നൽകിയത്. മുൻ വർഷങ്ങളിൽ ഡൽഹിയിലെ കർത്തവ്യ പഥ്, ചണ്ഡീഗഡ്, ഡെറാഡൂൺ, റാഞ്ചി, ജബൽപൂർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രധാനമന്ത്രി യോഗാ ദിനത്തിൽ പങ്കെടുത്തിട്ടുണ്ട്.