വാഷിംഗ്ടൺ: സൈനിക സഹകരണം വർദ്ധിപ്പിക്കാനുള്ള റഷ്യയുടേയും ഉത്തരകൊറിയയുടേയും നീക്കത്തെ ശക്തമായി അപലപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ തേ യുലുയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം രാജ്യത്തിന്റെ തീരുമാനം അറിയിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെന്നും, ഈ സഖ്യം നിലവിലുള്ളത് പോലെ മുന്നോട്ട് പോകുമെന്ന് ബ്ലിങ്കൻ പറയുന്നു. തുടർന്നും ദക്ഷിണ കൊറിയയ്ക്ക് ശക്തമായ പിന്തുണ നൽകുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.
പ്യോങ്യാങ്ങിൽ നടന്ന ഉച്ചകോടിയിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കിക്കൊണ്ടുള്ള കരാറുകളിൽ ഒപ്പ് വച്ചത്. പ്രതിരോധ കരാറിലും ഇരുകൂട്ടരും ഒപ്പുവച്ചിട്ടുണ്ട്. ഈ നീക്കത്തിൽ വിവിധ ലോകരാഷ്ട്രങ്ങൾ ആശങ്കയറിയിച്ചിരുന്നു. പിന്നാലെയാണ് ആന്റണി ബ്ലിങ്കൻ ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചത്.
യുഎൻ സുരക്ഷാ കൗൺസിലിന്റെ വിവിധ പ്രമേയങ്ങൾ ലംഘിക്കുന്നതാണ് ആയുധ കൈമാറ്റം ഉൾപ്പെടെയുള്ള ഈ സൈനിക സഹകരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പറയുന്നു. ” തുടർച്ചയായ ആയുധ കൈമാറ്റമെന്നത് യുഎൻ സുരക്ഷാ കൗൺസിലിലെ വിവിധ പ്രമേയങ്ങളുടെ ലംഘനമാണ്. ഈ നീക്കം തികച്ചും അപലപനീയമാണ്. സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് യുഎസ്-ദക്ഷിണ കൊറിയ സഖ്യമെന്നും” മാത്യു മില്ലർ പറയുന്നു.
ഉത്തരകൊറിയ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളെ പ്രതിരോധിക്കാനും, ദക്ഷിണ ചൈനാ കടലിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും അമേരിക്കയും ദക്ഷിണ കൊറിയയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ആന്റണി ബ്ലിങ്കൻ പറയുന്നു. യുക്രെയ്ന് ദക്ഷിണ കൊറിയ നൽകുന്ന പിന്തുണയ്ക്ക് ചോ തേ യുലുയുവിന് ആന്റണി ബ്ലിങ്കൻ നന്ദി അറിയിച്ചു.