ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാഷ്‌ട്രപതി ഭവനിൽ ആചാര ബഹുമതികളോടെ സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളിലെയും മന്ത്രിമാരുമായും പ്രതിനിധികളുമായും പ്രധാനമന്ത്രി മോദിയും ഷെയ്ഖ് ഹസീനയും കൂടിക്കാഴ്ചനടത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്ര മന്ത്രി ജെ പി നദ്ദ , സഹമന്ത്രിമാരായ ജിതേന്ദ്ര സിംഗ് , കീർത്തി വർധൻ സിംഗ്, എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പചക്രമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം വെള്ളിയാഴ്ചയാണ് ദ്വിദിന സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനം ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിന് വലിയ കരുത്തേകുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ബംഗ്ലാദേശ് ഇന്ത്യയുടെ വിശ്വസ്ത അയൽക്കാരും പ്രധാന പങ്കാളിയുമാണെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ശക്തിപകരുമെന്നും ഷെയ്ഖ് ഹസീനയുടെ വികസന കാഴ്‌ച്ചപ്പാടുകളെ അഭിനന്ദിക്കുന്നതായും ജയശങ്കർ പറഞ്ഞു.
അതേസമയം ഷെയ്ഖ് ഹസീനയുടെ സന്ദർശനം ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിൽ വലിയ ശക്തി പകരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വർഷങ്ങളായി ഊഷ്മളമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയും ബംഗ്ലാദേശും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം ശക്തമായ വർഷമായിരുന്നു 2023. ഇരു പ്രധാനമന്ത്രിമാരും ഇന്ത്യ – ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്തിരുന്നു. 2023 ജനുവരിയിൽ നടന്ന വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിലും 2023 നവംബറിൽ നടന്ന വിർച്വൽ വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിലും ഷെയ്ഖ് ഹസീന പങ്കെടുത്തിരുന്നു.