വയനാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ ഒറ്റരാത്രികൊണ്ട് മൂന്ന് പശുക്കളാണ് വയനാട്ടിലെ കേണിച്ചിറയിൽ കടുവയുടെ ആക്രമണത്തിൽ ചത്തത്. കേണിച്ചിറയിൽ രണ്ട് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കൊന്നത്.
ഇന്നലെ രാത്രിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. തൊട്ടടുത്ത വീടുകളിലെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. പൂർണ ഗർഭിണിയായ ഒരു പശുവും കടുവയുടെ ആക്രമണത്തിൽ ചത്തു. തോൽപ്പെട്ടി-17 എന്ന പേരിൽ വനംവകുപ്പ് അടയാളപ്പെടുത്തിയ കടുവയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയ്ക്ക് ഏകദേശം 10 വയസ് പ്രായമുണ്ട്.
അതേസമയം കടുവയുടെ ആക്രമണം രൂക്ഷമായിട്ടും മതിയായ ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്തുവന്നു. സ്ഥിരം ഡിഎഫ്ഒയില്ലാത്തതും റെയിഞ്ചറോ ഡെപ്യൂട്ടി റെയിഞ്ചറോ ഇല്ലാത്തതും പ്രതിസന്ധിയാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ രണ്ട് കൂടുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും എത്രയും പെട്ടന്ന് മയക്കുവെടിവച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.