തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കൾക്കും സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തവർ തെറ്റുതിരുത്തണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രൈസ്തവസഭാ നേതൃത്വത്തിനെ ഭീഷണിപ്പെടുത്തുന്ന സ്വരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടേ പ്രസംഗമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് മണിപ്പൂർ വിഷയം എത്ര ആളി കത്തിച്ചിട്ടും വിശ്വാസികൾ ഏറ്റെടുക്കാതിരുന്നതിന്റെ ചൊരുക്കാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനത്തോട് മൃദുസമീപനം പുലർത്തുന്ന മുഖ്യമന്ത്രി ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാരെ ഭീഷണിപ്പെടുത്തുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
മുസ്ലീം പ്രീണനം അവസാനിപ്പിക്കില്ലെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ആഗോളതലത്തിൽ കമ്യൂണിസ്റ്റുകാർ ഇസ്ലാമിസ്റ്റുകൾക്കൊപ്പമാണെന്നാണ് അദ്ദേഹം കാരണമായി പറയുന്നത്. അതുകൊണ്ടാണ് എസ്എൻഡിപി യോഗത്തിന് നേരെ കുതിരകയറുന്നത്. ബിജെപിയുടെ ജനകീയ മുന്നേറ്റത്തെ എന്ത് വില കൊടുത്തും തടയുമെന്ന ഗോവിന്ദന്റെ പ്രസ്താവന ജനാധിപത്യവിരുദ്ധമാണ്. നേരത്തെ പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ ശൈലജയെ വടകരയിൽ ജനം തോൽപ്പിച്ചത് മുഖ്യമന്ത്രിയാക്കാനാണെന്നാണ് പി.ജയരാജന്റെ കണ്ടെത്തൽ. പിണറായി വിജയനെ മാറ്റണമെന്നാണ് സിപിഎമ്മിലെ നേതാക്കൾ പരസ്യമായി പറയുന്നത്. മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാർത്ഥിയാക്കിയതെന്ന് അവർ പറയട്ടെ. തെരഞ്ഞെടുപ്പിലെ വൻ പരാജയം സിപിഎം നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.