മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. നടൻ സുകുമാരൻ, മല്ലികാ സുകുമാരൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് ഇങ്ങനെ നീളുന്നു കുടുംബത്തിലെ അഭിനേതാക്കളുടെ എണ്ണം. ഒരുപാട് ജീവിത പ്രശ്നങ്ങളിലൂടെ കടന്നുപോയ മല്ലിക 1978-ലാണ് നടൻ സുകുമാരനെ വിവാഹം കഴിക്കുന്നത്. മലയാളികൾക്ക് മാതൃകയാക്കാവുന്ന കുടുംബജീവിതമാണ് ഇരുവരും നയിച്ചത്. ഇപ്പോഴിതാ, കല്യാണത്തിന് ശേഷം സുകുമാരന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ പറ്റിയും അദ്ദേഹത്തിന്റെ അമ്മയുടെ വിയോഗത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് മല്ലിക സുകുമാരൻ.
“ഞാൻ ഒരു ഒറ്റപ്പെട്ട അവസ്ഥയിൽ എന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ വീട്ടിൽ നിൽക്കുമ്പോഴാണ് സുകുവേട്ടൻ അവിടേക്ക് വരുന്നത്. എന്നോടല്ല, എന്റെ അച്ഛനോടാണ് അദ്ദേഹം സംസാരിക്കുന്നത്. ‘എനിക്ക് ഈ കുട്ടിയെ ഇഷ്ടമാണ്. ജീവിതത്തിൽ എനിക്കും ഒരുപാട് പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. മല്ലികയുടെ സാമീപ്യം ജീവിതത്തിൽ കുറച്ചുകൂടി ചിട്ടയുണ്ടാക്കാൻ എന്നെ സഹായിക്കും’ എന്നായിരുന്നു സുകുവേട്ടൻ പറഞ്ഞത്. രണ്ടു കൊല്ലമായി സുകുവേട്ടൻ അദ്ദേഹത്തിന്റെ അമ്മ കല്യാണം ആലോചിക്കുകയായിരുന്നു. ഇപ്പോൾ കല്യാണം വേണ്ട എന്ന് വീട്ടുകാരോട് പറഞ്ഞ ആളാണ് എന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അങ്ങോട്ട് പറഞ്ഞത്. അപ്പോൾ സുകുവേട്ടന്റെ അമ്മയ്‌ക്ക് ഒരു പ്രയാസം ഒക്കെ തോന്നിയിരുന്നു. എന്നാൽ അത് അധികനാൾ നീണ്ടില്ല. വളരെ സന്തോഷത്തോടെയാണ് പിന്നീട് സുകുവേട്ടന്റെ അമ്മ എന്നെ സ്വീകരിച്ചത്”.
“സുകുവേട്ടന്റെ അമ്മ മരിക്കുന്ന സമയം വരെ പറയുമായിരുന്നു, ‘എന്റെ കുട്ടൻ ഒരുപാട് മാറി. മല്ലികയുടെ കാര്യമായ പങ്ക് അതിൽ ഉണ്ടാവാം. എനിക്ക് സന്തോഷമുണ്ട് മകളേ’ എന്ന്. അമ്മ മരിക്കുന്നത് ഞങ്ങളുടെ കൂടെ വന്ന് നിന്നതിനുശേഷമാണ്. ആറ്റുകാൽ പൊങ്കാലയുടെ അന്നാണ് അമ്മയുടെ മരണം. അച്ഛൻ ഒന്നര കൊല്ലം മുമ്പ് മരിച്ചിരുന്നു. പൊങ്കാലയ്‌ക്ക് പോകാൻ നേരത്ത് അമ്മ എന്നോട് ഒരു വാക്കു പറഞ്ഞു, ‘ദേവിയോട് ഒന്നും പറഞ്ഞേക്കു അമ്മയെ കൂടി അച്ഛന്റെ അടുത്തേക്ക് പെട്ടന്ന് വിളിക്കണമെന്ന്. കുട്ടന്റെ കൂടെ നിൽക്കുമ്പോൾ ഞാൻ ഇപ്പോൾ സന്തോഷത്തിലാണ്. ഈ സന്തോഷത്തിൽ പോകണം’. പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, വൈകുന്നേരം പൊങ്കാലയുടെ പ്രസാദവുമായി ഞാൻ വീട്ടിൽ വന്നു. അമ്മ കിടക്കുകയായിരുന്നു. ഞാൻ വിളിച്ചിട്ടും അനങ്ങിയില്ല. ഡോക്ടറെ വിളിച്ചു വീട്ടിൽ വരുത്തി. അദ്ദേഹം പറഞ്ഞു അമ്മ പോയിട്ട് മുക്കാൽ മണിക്കൂറോളം ആയി എന്ന്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല”- മല്ലിക സുകുമാ പറഞ്ഞു.