ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യന്ത്രിയുമായ ജെ.പി നദ്ദയെ രാജ്യസഭാ നേതാവായി നിയമിച്ചു. രണ്ടാം മോദി സർക്കാരിൽ പീയൂഷ് ഗോയലായിരുന്നു രാജ്യസഭാ നേതാവിന്റെ ചുമതല നിർവഹിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ഗുജറാത്തിൽ നിന്ന് മത്സരിച്ച് നദ്ദ രാജ്യസഭയിലെത്തിയത്. അദ്ദേഹം ആദ്യമായി രാജ്യസഭാംഗമാകുന്നത് 2012-ലായിരുന്നു. അതിന് മുൻപ് ഹിമാചലിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്നു നദ്ദ. ബിലാസ്പൂരിൽ നിന്ന് 1993, 1998, 2007 എന്നീ വർഷങ്ങളിൽ അദ്ദേഹം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1998ലും 2003ലും കേന്ദ്ര ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
2014ൽ അമിത് ഷാ ദേശീയ അദ്ധ്യക്ഷനായപ്പോൾ ബിജെപി പാർലമെന്റററി ബോർഡിലും നദ്ദ അംഗമായി. പിന്നീട് 2020ൽ അമിത് ഷാ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് തൽസ്ഥാനത്തേക്ക് നദ്ദയെത്തുന്നത്. വീണ്ടും കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം നദ്ദ ഒഴിഞ്ഞേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. രാസവള മന്ത്രാലയത്തിന്റെ ചുമതലയും നദ്ദയ്‌ക്കാണ്.















