പത്തനംതിട്ട: ളാഹ വലിയ വളവിൽ കടുവയിറങ്ങി പശുവിനെ കടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെങ്കിലും കടുവ ഇറങ്ങുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചാണ് പശുവിനെ കൊന്നത് കടുവയാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്. മാംസം ഭക്ഷിച്ചതിന് ശേഷം കടുവ തിരികെ വനത്തിലേക്ക് പോയിട്ടുണ്ടാവാമെന്നും വനംവകുപ്പ് പറഞ്ഞു. സ്ഥലത്ത് പൊലീസും വനംവകുപ്പും പരിശോധനകൾ നടത്തി വരികയാണ്. തുടരെ തുടരെയുള്ള വന്യജീവി ആക്രമണങ്ങളിൽ ആശങ്കയിലാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസം വയനാട് കേണിച്ചിറയിൽ മൂന്ന് പശുക്കളെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. തോൽപെട്ടി പതിനേഴമൻ എന്ന കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടത്. കടുവയുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്.