ഭോപ്പാൽ: മധ്യപ്രദേശിൽ കശാപ്പിനായി പശുക്കളെ കടത്താൻ ശ്രമിച്ച ഒൻപത് പേർ അറസ്റ്റിൽ. 50 പശുക്കളെയാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്. അറസ്റ്റിലായവരെല്ലാം പഞ്ചാബിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ഖർഗോൺ ജില്ലയിൽ നിന്നാണ് ഒൻപത് പേരെയും അറസ്റ്റ് ചെയ്തത്. മഹാരാഷ്‌ട്രയിലേക്ക് ഇവയെ കടത്താനായിരുന്നു ശ്രമം.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്ന് എസ് പി ധരംരാജ് മീണ പറഞ്ഞു.
പ്രതികളിൽ മൂന്ന് പേർ അമൃത്സർ സ്വദേശികളും, അഞ്ച് പേർ ഗുരുദാസ്പൂർ സ്വദേശികളും ഒരാൾ തരൺ തരൺ സ്വദേശിയുമാണ്. ആഗ്ര-മുംബൈ ദേശീയപാതയിലെ ചെക്‌പോസ്റ്റിൽ വച്ചാണ് പ്രതികൾ സഞ്ചരിച്ച ട്രക്ക് പൊലീസ് പരിശോധിക്കുന്നത്. നാല് ട്രക്കുകളിലായാണ് പശുക്കളെ കടത്താൻ ശ്രമിച്ചത്. കുത്തിനിറച്ച് നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരുന്നു പശുക്കളെ ട്രക്കിൽ കണ്ടെത്തിയത്.
രാത്രിയിൽ മാത്രമാണ് ഇത്തരത്തിൽ പശുക്കളേയും കൊണ്ട് പോകുന്നതെന്നും, പകൽ വിശ്രമിക്കുകയാണ് പതിവെന്നും പിടിയിലായ പ്രതികൾ പൊലീസിന് മൊഴി നൽകി. പശുക്കളെ ആർക്കാണ് കൈമാറേണ്ടത് എന്ന കാര്യം തങ്ങൾക്ക് അറിയില്ലെന്നും, അവയെ എത്തിക്കേണ്ട സ്ഥലം മാത്രമാണ് അറിയിച്ചിരിക്കുന്നതെന്നുമാണ് പ്രതികൾ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മാസം 19ന് മഹാരാഷ്‌ട്രയിലെ സിയോനി ജില്ലയിൽ വിവിധ ഇടങ്ങളിൽ നിന്നായി കശാപ്പ് ചെയ്ത നിലയിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെടുത്തിരുന്നു.