ലൈംഗിക അതിക്രമം നടക്കുന്നതിനിടെ പ്രതികരിക്കാൻ ഇര 20 സെക്കൻഡ് വൈകിയെന്ന വിചിത്ര കാരണം പറഞ്ഞ് പ്രതിയെ കുറ്റ വിമുക്തനാക്കി ഇറ്റാലിയൻ കോടതി. ജഡ്ജിയുടെ വിധിന്യായം വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മുൻ ട്രെയിഡ് യൂണിയൻ ഉദ്യോഗസ്ഥൻ റാഫേൽ മെയോളെയാണ് കുറ്റ വിമുക്തനാക്കിയത്. 2018ലാണ് വിമാനകമ്പനി ജീവനക്കാരിയെ ലൈംഗികമായി അതിക്രമിച്ചത്. ഇത് ആദ്യതവണയല്ല പ്രതികരണ സമയം ചൂണ്ടിക്കാട്ടി മെയോളയ്‌ക്ക് അനുകൂലമായി ജഡ്ജി വിധിപ്രസ്താവം നടത്തുന്നത്.വിധിയെ വിമാന ജീവനക്കാരിയുടെ ലീഗൽ ടീം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി.
സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികാതിക്രമം നടത്തുന്നതിനെ പീഡന കുറ്റമായി കാണുന്ന കീഴ്വഴക്കമാണ് ജഡ്ജി ലംഘിച്ചതെന്നും അഭിഭാഷക സംഘം വ്യക്തമാക്കി. ഇരയെ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ട ന്യായാധിപൻ നിക്കോലെറ്റ ഗുറേറോ, “പര്യാപ്തമായ തെളിവുകളുടെ” അഭാവത്തിലാണ് കേസ് തള്ളി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിയുടെ വാദം ഏറ്റുപിടിച്ചാണ് വിധി പ്രസ്താവം നടത്തിയത്.
30 സെക്കൻഡിലധികം യുവതിയെ പിന്നിൽ നിന്ന് തൊടുകയും ചുംബിക്കുകയും തടവുകയും ചെയ്തിട്ടും അവർ ഉടനടി പ്രതികരിച്ചില്ല, ചില രേഖകൾ വായിക്കുകയുമായിരുന്നു. ഇരയുടെ മന്ദഗതിയിലുള്ള പ്രതികരണം, ആരോപണ വിധേയൻ തെറ്റായി വ്യാഖ്യാനിച്ചിരിക്കാമെന്നുമാണ് ജഡ്ജിയുടെ വാദം.