തൃശൂർ: മാള സഹകരണ ബാങ്കിൽ 10 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ സ്വന്തം ഭരണസമിതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. ജോയിന്റ് രജിസ്റ്റാരുടെ റിപ്പോർട്ട് പഠിക്കാനും ഭരണസമിതിയുടെ വീഴ്ചകൾ വിലയിരുത്താനും 9 അംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
വീഴ്ച ഉണ്ടായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തെ സമീപിക്കാനാണ് നീക്കമെന്നും ബാങ്കിലെ ഭരണസമിതിയുടെ കാര്യത്തിൽ പാർട്ടിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി എ എ അഷ്റഫ് പറഞ്ഞു.
വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്കിനെ കോൺഗ്രസ് നേതൃത്വം കൈവിട്ടിരിക്കുകയാണ്. ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്തിരിക്കുന്നവരുടെ വ്യക്തി താൽപര്യങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് മാള സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വിവരം പുറത്തറിഞ്ഞത്. നിലവിൽ 22 കോടിരൂപയുടെ നഷ്ടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. ബാങ്ക് അധികാരികളുടെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും അനധികൃത വായ്പ നൽകിയും, കുടിശ്ശിക കുറച്ചു നൽകിയും, അനർഹമായ ശമ്പളവും ഓണറേറിയവും കൈപ്പറ്റിയുമാണ് ക്രമേക്കേട് നടത്തിയതെന്നാണ് റിപ്പോർട്ട്.