ലണ്ടൻ: ഗർഭിണിയായിരിക്കെ ചെയ്യാത്ത തെറ്റിന് കേസിൽ കുടുക്കി ജയിലിൽ അടച്ച എഞ്ചിനീയറുടെ ക്ഷമാപണം നിരസിച്ച് യുവതി. ഇംഗ്ലണ്ടിൽ പോസ്റ്റ് ഓഫീസ് മാനേജരായി ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ സീമ മിശ്രയാണ് 12 വർഷങ്ങൾക്കിപ്പുറം കേസിൽ ക്ഷമാപണവുമായെത്തിയ എഞ്ചിനീയറുടെ മാപ്പുപറച്ചിൽ തള്ളിക്കളഞ്ഞത്. താൻ അനുഭവിച്ച വേദനകൾക്ക് ഇതൊരിക്കലും പകരമാവില്ലെന്നായിരുന്നു ബിബിസിക്ക് നൽകിയ പ്രതികരണത്തിൽ സീമ പറഞ്ഞത്.
എഞ്ചിനീയർ ഗാരെത് ജെങ്കിൻസ് സാക്ഷിയായി മൊഴി നൽകിയതിനെ തുടർന്നാണ് 8 മാസം ഗർഭിണിയായിരുന്ന സീമയെ കുറ്റക്കാരിയെന്ന് വിധിച്ച് കോടതി ജയിലിലടച്ചത്. 74 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പേരിലാണ് സീമയുൾപ്പെടെ 700 പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്ത് ജയിൽ ശിക്ഷയ്‌ക്ക് വിധിച്ചത്. എന്നാൽ ഇത് പിന്നീട് സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക പിഴവുകൊണ്ട് സംഭവിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. “ഇക്കാലയളവിനുള്ളിൽ അനുഭവിക്കേണ്ടിവന്ന മാനസിക സമ്മർദ്ദത്തിനും വേദനയ്‌ക്കും ആരുടേയും ക്ഷമാപണം പകരമാവില്ല, ഗർഭിണിയല്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യാം എന്നുവരെ ചിന്തിച്ചതാണ്,” സീമ പറഞ്ഞു.
ഒരിക്കലും സീമ മിശ്ര ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വർഷങ്ങൾക്ക് ശേഷമാണ് ആ വിവരം അറിയുന്നതെന്നും സീമയോടും കുടുംബത്തോടും താൻ മാപ്പ് പറയുകയാണെന്നുമായിരുന്നു എഞ്ചിനീയറുടെ ക്ഷമാപണ കുറിപ്പ്. വ്യാജ സാക്ഷിമൊഴി നൽകിയതിന് ഇയാൾ ഇപ്പോൾ പൊലീസ് അന്വേഷണം നേരിടുകയാണ്.