ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയം പരാമർശിച്ച പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാകിസ്താൻ പ്രതിനിധി മുനീർ അക്രം നടത്തിയ പ്രസ്താവനകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഇന്ത്യൻ പ്രതിനിധി പ്രതീക് മാതുർ പറഞ്ഞു. വാർഷിക റിപ്പോർട്ടിന്മേലുള്ള യുഎൻജിഎ ചർച്ചകളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ പ്രതിനിധി അടിസ്ഥാന രഹിതവും തെറ്റായ വിവരങ്ങളും പരാമർശിച്ച് ഈ സമ്മേളനത്തെ ദുരുപയോഗം ചെയ്യുകയാണുണ്ടായത്. അതൊരു പുതിയ കാര്യമല്ല. ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾക്ക് മറുപടി നൽകി സഭയുടെ വിലപ്പെട്ട സമയം കളയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ യുഎൻ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പാക് പ്രതിനിധി പലസ്തീൻ, ജമ്മു കശ്മീർ വിഷയങ്ങളിൽ പ്രശ്‌നപരിഹാരം നടപ്പാക്കുന്നതിന് യുഎൻ മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുഎന്നിലും മറ്റ് അന്താരാഷ്‌ട്രവേദികളിലും അവയുടെ ഉദ്ദേശലക്ഷ്യങ്ങൾ അവഗണിച്ച് കശ്മീർ വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് പാകിസ്താൻ ഒരു പതിവാക്കി മാറ്റിക്കഴിഞ്ഞുവെന്ന് ഇന്ത്യ പറഞ്ഞു.
ഈ അവസരങ്ങളെല്ലാം ഇന്ത്യ പാകിസ്താന് ശക്തമായ താക്കീതും നൽകിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അവകാശമില്ലെന്ന് ഇതിനുമുൻപും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.