ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഒരു മരണം. ആലപ്പുഴ ആറാട്ടുവഴിയിൽ 14 വയസുകാരനാണ് മതിൽ ഇടിഞ്ഞുവീണ് മരിച്ചത്. അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകൻ അൽ ഫയാസ് ആണ് മരിച്ചത്. 7 മണിയോടെ ആയിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു കുട്ടിയുടെ ദേഹത്തേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണത്.
ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. മൃതദേഹം നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും.
കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ മഴക്കെടുതിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലയിലാണ് കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാറിൽ വീടിന് മുകളിലേക്ക് കരിങ്കൽ ഭിത്തിയിടിഞ്ഞുവീണു. ഏലപ്പാറ യിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വടക്കാഞ്ചേരിയിൽ ഓട്ടോയ്‌ക്ക് മുകളിൽ മരം വീണ് വിദ്യാർഥിക്ക് പരിക്കേറ്റു.
ആലുവയിൽ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി. ആലപ്പുഴയിൽ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ അന്നദാന ഹാളിന്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു വീണു.