ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ അർജന്റെയ്ൻ നായകൻ ലയണൽ മെസി കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കളിച്ചേക്കില്ല. പെറുവിനെതിരായ മത്സരത്തിൽ മെസി കളിക്കില്ലെന്ന കാര്യം വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. തുടയിലെ പേശികൾക്കാണ് പരിക്ക്. മത്സരത്തിനിടെ താരത്തിന് വൈദ്യ സഹായം ലഭിച്ചിരുന്നെങ്കിലും പരിക്ക് വകവെയ്‌ക്കാതെ ഗ്രൗണ്ടിൽ തുടരുകയായിരുന്നു.
പരിക്ക് ഗുരുതരമല്ലെന്നും മത്സരത്തിൽ തനിക്ക് മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചില്ലെന്നും ചിലിക്കെതിരായ മത്സരത്തിന് മുമ്പ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതായും റോയിട്ടേഴ്‌സിന് നൽകിയ പ്രതികരണത്തിൽ താരം വ്യക്തമാക്കിയിരുന്നു.
ക്വാർട്ടറിന് യോഗ്യത നേടിയതിനാൽ വരും മത്സരങ്ങളിൽ മെസിക്ക് വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. നിലവിൽ മെഡിക്കൽ സംഘത്തിന്റെ നീരിക്ഷണത്തിലുള്ള താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിക്കാൻ പരിശീലകൻ ലയണൽ സ്‌കലോണി തയ്യാറായിട്ടില്ല. 30-നാണ് പെറുവിനെതിരായ അർജന്റീനയുടെ അവസാന മത്സരം.