ടി20 ലോകകപ്പ് സെമിക്കായി അരങ്ങാെരുങ്ങി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യ സജ്ജമായി കഴിഞ്ഞു. എന്നാൽ ചില വെല്ലുവിളികൾ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഇതിൽ ഒന്നാമത്തേത് മഴയാണ്. ഗയാനയിൽ മഴ പെയ്യാൻ 70 ശതമാനം സാദ്ധ്യതയുണ്ട്.രണ്ടാമത്തേ വെല്ലുവിളി ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് ആണ്. ഇംഗ്ലണ്ട് നിരയിലെ വിസ്ഫോട ബാറ്റർമാർക്കിടയിലെ രത്നമാണ് റഷീദ്. നിശബ്ദമായി തന്റെ ജോലി ചെയ്യുകയും സാഹചര്യങ്ങൾ ടീമിന് അനുകൂലമാക്കുകയും ചെയ്യുന്ന റിസ്റ്റ് സ്പിന്നർക്ക് ഏത് ബാറ്റർമാരെ വെല്ലുവിളിക്കാൻ പോന്ന കരുത്തുണ്ട്.
ടി20യിലെ നിലവിലെ ഒന്നാം നമ്പർ ബൗളറാണ് 36-കാരനായ റഷീദ്. 2023 മുതൽ തലപ്പത്ത് തന്നെ തുടരുന്നുമുണ്ട്. ഗ്രേം സ്വാന് ശേഷം റാങ്കിംഗിൽ തലപ്പത്ത് എത്തുന്ന ഇംഗ്ലീഷ് ബൗളറും റഷീദ് ആണ്. ടി20 ലോകപ്പിൽ ഇതുവരെ ഏഴു മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് നേടാൻ റഷീദിന് കഴിഞ്ഞിട്ടുണ്ട്. 7.02 ആണ് ശരാശരി.
മദ്ധ്യ ഓവറുകളിൽ റൺസ് ഒഴുക്ക് തടയാനും ബ്രേക്ക് ത്രൂകൾ നൽകാനുമുള്ള പ്രത്യേക കഴിവുള്ള ബൗളറാണ് റഷീദ്. സൂപ്പർ എട്ടിൽ വെൻസ്റ്റ്ഇൻഡീസിനെതിരെയുള്ള മത്സരത്തിൽ റഷീദ് ആദ്യ ഓവർ എറിയാനെത്തുന്നത് എട്ടോവറിൽ അവർ 72/0 എന്ന നിലയിലായിരുന്നപ്പോൾ. ആദ്യ ഓവറിൽ വിട്ടുനൽകിയത് മൂന്ന് റൺസ്. എന്നാൽ രണ്ടാം ഓവറിൽ 12 റൺസ് വഴങ്ങിയെങ്കിലും മൂന്നാം ഓവറിൽ നാലുറൺസ് മാത്രം വിട്ടുനൽകി ഉഗ്രൻ തിരിച്ചുവരവ് നടത്തി. ഡെത്ത് ഓവറിൽ തിരിച്ചെത്തി നിർണായക വിക്കറ്റ് വീഴ്ത്തിയപ്പോൾ വഴങ്ങിയതാകട്ടെ രണ്ടു റൺസും.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മിന്നും പ്രകടനമായിരുന്നു. പവർപ്ലേയ്ക്ക് പിന്നാലെ ഓപ്പണർമാർ ക്രീസിലുള്ളപ്പോൾ പന്തെറിയാനെത്തിയ റഷീദ് റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടി. നാലോവറിൽ വഴങ്ങിയത് 20 റൺസും ഒരു വിക്കറ്റും നേടി. യുഎസ്എയ്ക്കെതിരെയും മികച്ച പ്രകടനം( 2/13).
2022 ടി20 ലോകകപ്പ് സെമിയിൽ നാലോവർ എറിഞ്ഞിട്ടും വഴങ്ങിയത് ഒരു ബൗണ്ടറിയായിരുന്നു. അതും രോഹിതും കോലിയും ക്രീസിലുള്ളപ്പോൾ. 20 റൺസ് വഴങ്ങി സൂര്യകുമാറിനെയും റഷീദ് അന്ന് വീഴ്ത്തിയിരുന്നു. റഷീദിന്റെ 68 പന്തുകൾ നേരിട്ട കോലി ഇതുവരെ നേടിയത് 72 റൺസുകൾ മാത്രം. രണ്ടു തവണ പുറത്താവുകയും ചെയ്തു. ഇന്ത്യക്കെതിരെയുള്ള 11 ടി20 കളിൽ റഷീദ് നേടിയത് 8 വിക്കറ്റുകൾ 7.52 ആണ് ഇക്കോണമി.