തിരുവനന്തപുരം: മൺവീട് പുതുക്കാൻ നവകേരള സദസിൽ അപേക്ഷ നൽകി കാത്തിരിക്കെ സിപിഎം പ്രവർത്തകനായ വയോധികന്റെ വീട് തകർന്നു വീണു. തെരുവ് നാടക നടനായ കുന്നത്തുകാൽ സ്വദേശി റോബിൻസിന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. വൻ ദുരന്തം ഒഴിവായിട്ടും പാർട്ടി തിരിഞ്ഞു നോക്കിയില്ലെന്ന് റോബിൻസും കുടുംബവും പറയുന്നു.
വീട്ടിൽ ആളുകളുണ്ടായിരുന്ന സമയത്താണ് പുറത്തെ ശുചിമുറി ഉൾപ്പെടെയുള്ള ഭാഗം മഴയത്ത് ഇടിഞ്ഞു വീണത്. റോബിൻസും ഭാര്യ ലില്ലിയും മകൻ മനോജുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉഗ്രശബ്ദം കേട്ട് ഇവർ പുറത്തേക്കിറങ്ങിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
45 വർഷം പളക്കമുള്ള മൺകട്ടകൾ കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. മൺവീട് പുതുക്കി പണിയാൻ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും വില്ലേജ് ഓഫീസിലും കയറി ഇറങ്ങിയെങ്കിലും ഒന്നും നടന്നില്ല.
സ്വന്തം പാർട്ടി സംഘടിപ്പിച്ച നവകേരളസദസിൽ പരാതി നൽകിയെങ്കിലും അതും ഫലം കണ്ടില്ലെന്നും പാർട്ടി പ്രവർത്തകരോ എംഎൽഎയോ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും റോബിൻസ് പറഞ്ഞു.