മുംബൈ: ഐസ്ക്രിമീൽ മനുഷ്യവിരൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. ഫാക്ടറി ജീവനക്കാരന്റെ വിരാലാണെന്ന് ഡിഎൻഎ പരിശോധനയിൽ നിന്ന് കണ്ടെത്തി. പൂനെയിലെ ഇന്ദാപൂരി ഐസ്ക്രീം ഫാക്ടറിയിലെ ജീവനക്കാരൻ ഓംകാർ പോട്ടെയുടെ വിരലാണ് ഐസ്ക്രീമിൽ നിന്നും കണ്ടെത്തിയത്. ഐസ്ക്രീം നിറയ്‌ക്കുന്നതിനിടെയാണ് വിരൽ മുറിഞ്ഞുവീണതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ വിരലിന് പരിക്കേറ്റതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിലേക്ക് വഴിവച്ചത്. തുടർന്ന് ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. സംഭവം റിപ്പോർട്ട് ചെയ്തതോടെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിയായ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസ് FSSAI സസ്പെൻഡ് ചെയ്തിരുന്നു. FSSAI അംഗങ്ങൾ ഫാക്ടറി സന്ദർശിച്ചതിന് ശേഷമായിരുന്നു നടപടി.
ഈ മാസം 12-നാണ് മുംബൈയിലെ മലാഡിലുള്ള യുവഡോക്ടർക്ക് ഐസ്‌ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്. ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്ത മൂന്ന് ഐസ്ക്രീമുകളിൽ ഒന്നിലായിരുന്നു മനുഷ്യവിരൽ. യുമ്മോ എന്ന കമ്പനിയുടേതായിരുന്നു ഐസ്ക്രീം. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.