മലയാള സിനിമയിൽ നിന്നും വലിയ ഒരു ഇടവേള എടുത്തുവെങ്കിലും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശങ്കർ. 36 വർഷങ്ങൾക്ക് ശേഷം ശങ്കർ നിർമ്മിച്ച ഒരു ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. പുതിയ ചിത്രമായ ‘എഴുത്തോല’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ തന്റെ സൗഹൃദങ്ങളെക്കുറിച്ചും താരം പ്രതികരിച്ചു. സുരേഷ് ഗോപിയെ വച്ച് ചെയ്യാനിരുന്ന ചിത്രം വേണ്ട എന്നു വച്ചതിന്റെ കാരണവും ശങ്കർ വെളിപ്പെടുത്തി. രാഷ്ട്രീയത്തിൽ സുരേഷ് ഗോപിയുടെ വിജയത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശങ്കറിന്റെ പ്രതികരണം.
“സുരേഷ് ഗോപിയെ വച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്. ഒരു ചിത്രം ഉണ്ടാവണമെങ്കിൽ നല്ലൊരു സബ്ജക്ട് വേണം. അങ്ങനെയൊന്ന് ഉണ്ടായി. എന്നാൽ ഷൂട്ടിങ്ങിന്റെ സമയം അടുത്തപ്പോഴാണ് നമ്മുടെ കഥയിലെ പല രംഗങ്ങളും മറ്റൊരു സിനിമയിൽ വന്നത്. അത് പെട്ടെന്ന് ചെയ്താൽ ശരിയാവില്ല എന്നതിനാൽ ചിത്രം വേണ്ട എന്ന് വെച്ചു. പിന്നെയും കുറേ സബ്ജക്ട് നോക്കി, പക്ഷേ ക്ലിക്കായില്ല”.
“സുരേഷിന്റെ രാഷ്ട്രീയ പ്രവേശനവും വിജയവും വലിയ ഒരു സംഭവമാണ്. എനിക്ക് തോന്നുന്നില്ല, മലയാളത്തിലെ ഒരു നടനും രാഷ്ട്രീയത്തിലിറങ്ങി ഇത്രയും വലിയ വിജയം സ്വന്തമാക്കിയിട്ടുണ്ടെന്ന്. ഇന്നസെന്റ് ചേട്ടൻ ഉണ്ടാവും. അതല്ലാതെ വേറെ ആരും ഉണ്ടാവില്ല”-ശങ്കർ പറഞ്ഞു.