യൂറോ കപ്പ് ഫുട്‌ബോളിലെ ആദ്യ പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ ഇറ്റലിയെ തകർത്ത് സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്വിറ്റ്‌സർലഡിന്റെ ജയം. റെമോ ഫ്രൂലർ, റൂബൻ വർഗാസ് എന്നിവരാണ് സ്വിസ് പടയ്‌ക്കായി വലകുലുക്കിയത്.
മത്സരത്തിലുടനീളം സ്വിറ്റ്സർലൻഡിന്റെ ആധിപത്യമാണ് കണ്ടത്. പന്ത് കൈവശം വയ്‌ക്കുന്നതിലും മുന്നേറ്റത്തിലും സ്വിസ് പട മുന്നിട്ട് നിന്നപ്പോൾ ഗോളുകൾ ലക്ഷ്യം കണ്ടു. 37-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. വാർഗാസ് നൽകിയ അസിസ്റ്റിൽനിന്ന് റെമോ ഫ്രൂലർ സ്വിസിനായി വലകുലുക്കി. രണ്ടാംപകുതിയുടെ തുടക്കത്തിൽത്തന്നെ സ്വിറ്റ്സർലൻഡ് രണ്ടാമത്തെ ഗോളും നേടി. 46-ാം മിനിറ്റിൽ വാർഗാസ് ബോക്സിനകത്തുനിന്ന് അടിച്ച പന്ത് കൃത്യമായി വലയിലെത്തി.
ഇരു പാതിയിലും പന്ത് നിയന്ത്രിക്കാനും പാസ് നൽകാനും ഇറ്റലി പാടുപെട്ടു. സ്വിസ് ഗോളി യാൻ സോമറിനെ ഒരുഘട്ടത്തിൽ പോലും പരീക്ഷിക്കാൻ ഇറ്റലിക്കായില്ല. കളി മറന്ന മുൻ യൂറോ ചാമ്പ്യന്മാർ ടൂർണമെന്റിൽ നിന്ന് പുറത്തായി.