അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ കരവിരുതലിൽ തയ്യാറാക്കുന്ന കുടകൾക്ക് രാജ്യമൊട്ടാകെ ആവശ്യമേറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വട്ടലക്കി സഹകരണ അഗ്രികൾചറൽ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ സ്ത്രീകളാണ് കുട നിർമ്മിക്കുന്നത്. നാരീശക്തിയിലൂടെയാണ് സമൂഹം അഭിവൃദ്ധിപ്പെടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ശിശു മരണത്തെ തുടർന്ന് 2014-ലാണ് തമ്പ് വനവാസി കൂട്ടായ്മ കാർത്തുമ്പി കുടകളുടെ നിർമാണം ആരംഭിച്ചത്. ഗോത്ര ജനതയുടെ അതിജീവന പ്രതിസന്ധി മറിക്കടക്കുകയായിരുന്നു ലക്ഷ്യം. ഏകദേശം മൂന്നുറോളം സ്ത്രീകളാണ് കുട നിർമാണത്തിൽ പരിശീലനം നേടിയത്. ആദ്യ വർഷം 300 കുടകളാണ് നിർമ്മിച്ചിരുന്നതെങ്കിൽ ഇപ്പോൾ നിരവധി കുടകളാണ് നിർമിക്കുന്നത്. . കേരള സ്റ്റൈല്‍ എന്നറിയപ്പെടുന്ന ആറ് നിറങ്ങളിലുള്ള ത്രീ ഫോള്‍ഡ് കുടകളാണ് പ്രധാനമായും നിര്‍മിക്കുന്നത്.
ഇതിന് പുറമേ ആന്ധ്ര പ്രദേശിൽ നിന്നുള്ള അരക്ക് കോഫിയും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ഉത്പന്നങ്ങളും കാർഷിക വിളകളുമാണ് ഇന്ന് ലോകോത്തര നിലവാരത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്കാരത്തിന് നിറം പകരുന്ന കുവൈത്ത് റേഡിയോയെ കുറിച്ചും പ്രധാനമന്ത്രി 111-ാം പതിപ്പിൽ പ്രശംസിച്ചു. ഹിന്ദിയിൽ പ്രത്യേക റേഡിയോ പരിപാടികളാണ് കുവൈത്ത് ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഇത് ‘കുവൈറ്റ് റേഡിയോ’യിൽ അരമണിക്കൂറോളം പ്രക്ഷേപണം ചെയ്യുന്നു. ഇന്ത്യൻ സിനിമകളെ കുറിച്ചും കലകളെ കുറിച്ചും സമൂഹത്തിന് വെളിച്ചം പകരാൻ പരിപാടിക്ക് സാധിക്കുന്നു. ഇതിനായി പ്രാദേശിക സമൂഹം ഏറെ തൽപരരാണ്. കുവൈത്ത് ഭരണകൂടത്തിനും ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു.
മൻ കി ബാത്ത് താത്കാലികമായി നിർത്തിയെങ്കിലും അതിന്റെ ആത്മാവ് ഓരോ പ്രവൃത്തിയിലും നിസ്ഥാർത്ഥ മനോഭാവത്തോടുമുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തിയെന്നും പ്രധാനമന്ത്രി തുടക്കത്തിൽ പറഞ്ഞിരുന്നു. ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിലും അചഞ്ചലമായ വിശ്വാസം ആവർത്തിച്ചതിന് പൗരന്മാർക്ക് നന്ദി അറിയിക്കുകയും ചെയ്തു. 65 കോടി ജനങ്ങൾ വോട്ട് ചെയ്ത ലോകത്തിലെ ഒരു രാജ്യത്തും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്താൻ പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.