വടകര: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ട്രൗസർ മനോജിന്റെ ശിക്ഷായിളവുമായി ബന്ധപ്പെട്ട് കെകെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം. കൊളുവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് സ്ഥലംമാറ്റിയത്. വയനാട്ടിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കം വിവാദമായതിനെ തുടർന്നാണ് നടപടി.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ശിക്ഷയിൽ ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. ഇവരുടെ പട്ടികയിലേക്ക് ടിപി കേസ് പ്രതികളുടെ പേരും ഉൾപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെകെ രമ എംഎൽഎയുടെ മൊഴിയെടുക്കാൻ പൊലീസ് വിളിച്ചതോടെയാണ് അതീവ രഹസ്യമായി നടത്തിയ നീക്കം പുറത്തറിയുന്നത്.
ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കമില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മൂന്ന് പ്രതികളുടെ ശിക്ഷാ ഇളവിനായി മൊഴിയെടുക്കാൻ പോലീസ് ബന്ധപ്പെട്ടതായി കെകെ രമ പറഞ്ഞതോടെ സർക്കാരിന്റെ ആ വാദവും പൊളിഞ്ഞു. നിയമസഭയിലും സർക്കാർ പ്രതിരോധത്തിലായി. തുടർന്ന് ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപെടാൻ നീക്കം നടത്തിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെകെ രമ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ട് കത്ത് നൽകിയിരുന്നു. ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികളെ കുറുക്ക് വഴിയിലൂടെ ശിക്ഷാ ഇളവ് നൽകാനുള്ള നടപടി സർക്കാരിന് കനത്ത തിരിച്ചടിയായി. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ നിന്ന് സർക്കാരിന്റെ മുഖം രക്ഷിക്കാനായാണ് എഎസ്ഐയ്ക്കെതിരെ നടപടി സ്വീകരിച്ചത്.