തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. വസ്തുതകൾക്ക് നിരക്കാത്ത പരാമർശങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം തുറന്നടിച്ചു. പാർലമെന്ററി ചട്ടങ്ങൾ ലംഘിക്കുന്ന കവല പ്രസംഗമാണ് രാഹുൽ നടത്തിയതെന്നും അസത്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രസംഗം പാർലമെന്ററി ചരിത്രത്തിൽ ഇതാദ്യമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
ഹിന്ദുക്കൾക്ക് എതിരായ പരാമർശം വേദനാജനകമാണ്. ഹിന്ദു സമൂഹം ഹിംസയുടെയും വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും വക്താക്കളാനെന്ന രാഹുലിന്റെ പരാമർശം അപലനീയമായമാണ്. ഈ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് രാഹുൽ മാപ്പ് പറയണം. പ്രസംഗം നടക്കുമ്പോൾ ഇൻഡി സഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 19 അംഗങ്ങൾ രാഹുൽ ഗാന്ധിയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു, കേരളത്തിലെ എംപിമാർ വായ് മൂടി കെട്ടി കയ്യടിച്ചത് കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവാസ്തവമായ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞ ഒരു പ്രതിപക്ഷ നേതാവും ഇല്ല. ഏതെങ്കിലും ഒരു മതത്തെ അടച്ചാക്ഷേപിക്കുന്ന സമീപനം ഒരു പാർട്ടി നേതാവും നടത്താൻ പാടില്ലെന്നും വി. മുരളീധരൻ ഓർമ്മപ്പെടുത്തി.
പാകിസ്താന്റെ പ്രകോപനത്തെക്കുറിച്ച് രാഹുലിന് ഒന്നും പറയാനില്ല. പാർലമെന്റിൽ സ്പീക്കർക്ക് പുറം തിരിഞ്ഞു നിൽക്കരുത് എന്നുള്ളത് പാർലമെന്ററി മര്യാദയുടെ ഭാഗമാണ്. പ്രസംഗത്തിന്റെ പകുതി സമയത്തിലധികം സ്പീക്കർക്ക് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയാണെന്ന് പറയാൻ അപാര തൊലിക്കട്ടി വേണം- അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുവെന്ന വിവാദ പരാമർശമാണ് രാഹുൽ ഇന്നലെ ലോക്സഭയിൽ പറഞ്ഞത്. വിദ്വേഷവും വെറുപ്പും തെറ്റുകൾ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വമെന്ന് പറഞ്ഞ് ഭഗവാൻ ശിവന്റെ ചിത്രവും ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഉയർത്തികാട്ടി. രാഹുൽ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളെയും അപമാനിച്ചെന്നും ഹിന്ദുക്കൾ അക്രമക്കാരികളാണെന്ന പരാമർശം ഗുരുതരമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.