ലോകത്തിലെ നാലാമത്തെ വലിയ തടാകമായ (അരാൽ കടൽ) 1950കളിൽ അതിന്റെ പ്രൗഢിയോടെ ഒഴുകിയിരുന്നു. ധാരാളം ധീര യോദ്ധാക്കന്മാരുടെ പടയോട്ടങ്ങൾക്കും പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച തടകമായിരുന്നു അത്. ചിലർ ജീവനറ്റ നിലയിൽ തടാകതീരത്ത് കിടന്നു, മറ്റു ചിലർ പരാജിതരായി കീഴടങ്ങി ഇങ്ങനെ എല്ലാ സംഭവവികാസങ്ങൾക്കും ദൃക്സാക്ഷിയായ ആ തടാകത്തിന്റെയും അന്ത്യം അപ്രതീക്ഷിതമായ നേരത്തായിരുന്നു. നിഗൂഢതകൾ മാത്രം ബാക്കി വച്ച് അരാൽ കടലിനെ മരുഭൂമി വിഴുങ്ങി..
ഉസ്ബെക്കിസ്ഥാനും കസഖിസ്ഥാനും ഇടയിൽ വ്യാപിച്ച് കിടന്നിരുന്ന അരാൽ കടലിന്റെ സ്ഥാനത്ത് ഇന്ന് മണൽത്തരികളും തുരുമ്പെടുത്ത ചില കപ്പലുകളും മാത്രമാണ് ബാക്കി. പ്രേതകഥകളെ അനുസ്മരിപ്പിക്കും വിധമാണ് തടാകത്തിൽ മുഴുവനായി മുങ്ങിപോയ കപ്പലുകൾ മരുഭൂയിൽ ഉറഞ്ഞു നിൽക്കുന്നത്. തടാകത്തിന്റെ അടിത്തട്ടിലേക്ക് എങ്ങനെയാണ് ഇത്രയധികം കപ്പലുകൾ തകർന്നെത്തിയതെന്ന് ഇന്നും നിഗൂഢതകളായി തുടരുന്നു.
1960കളിലാണ് അരാൽ കടലിന്റെ അവസാന നാളുകൾ ചരിത്രങ്ങളിൽ എഴുതി ചേർത്തത്. സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്ന മേഖലയിൽ പരുത്തി കൃഷിയെ പരിപോഷിപ്പിക്കാനായി തടാകത്തിലേക്ക് ഒഴുകിയിരുന്ന മൂന്ന് നദികളെ അവർ വഴി തിരിച്ചുവിട്ടു. ഇതോടെ തടാകത്തിന്റെ ജീവൻ പതിയെ ഇല്ലാതാവാൻ തുടങ്ങി. തടാകത്തെ മണൽക്കാറ്റ് വിഴുങ്ങി. കണ്ണെത്താ ദൂരത്ത് വ്യാപിച്ച് കിടന്നിരുന്ന അരാൽ കടൽ ഇന്ന് വെറുമൊരു ചാലരുവിയാണ്.
ഒരുകാലത്ത് മത്സ്യബന്ധന, വ്യാപാര മേഖലയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന മേഖലയായിരുന്നു ഇത്. നിരവധി വൈവിധ്യങ്ങളാൽ സമ്പന്നമായ ഭൂമിയെ പെട്ടന്നായിരുന്നു ദുരന്തം ബാധിച്ചത്. അരാൽ കടലിനെ മരഭൂമിയെടുത്തതോടെ തടാകത്തെ ആശ്രയിച്ചു കഴിഞ്ഞവരുടെ ജീവിതത്തിന്റെ താളവും തെറ്റി. മണൽക്കാറ്റ് രൂക്ഷമായതോടെ കുടൽ രോഗങ്ങളും, ശ്വാസകോശ രോഗങ്ങളും, ശിശുമരണ നിരക്കും ഉയരാൻ തുടങ്ങി. മത്സ്യബന്ധനം ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിത മാർഗം ഇല്ലാതായതോടെ ഭക്ഷണത്തിനായി ആളുകൾ പെടാപാടുപ്പെട്ടു. വിളർച്ച പോലുള്ള രോഗങ്ങൾ വന്ന് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു.
കടൽ ദൈവം തന്ന ശിക്ഷയാണെന്ന് സ്വയം പറഞ്ഞ് ചിലർ വിധിയിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു, മറ്റു ചിലർ തലവര മായ്ക്കാൻ കഴിയുമോ എന്നറിയാൻ പ്രദേശത്ത് നിന്നും പാലായനം ചെയ്തു. കടൽത്തീരത്ത് അവശേഷിക്കുന്ന ഉപ്പ് നിക്ഷേപത്തെ ‘ അരാൽ കടലിന്റെ വരണ്ട കണ്ണുനീർ’ എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്. ഇതു തന്നെയാണ് ഇപ്പോഴത്തെ പ്രദേശവാസികൾക്ക് അൽപം പ്രതീക്ഷ നൽകുന്നത്. വരണ്ടുപോയ പ്രദേശം എന്നെങ്കിലും പഴയതു പോലെയാകുമോ എന്ന പ്രതീക്ഷ കൈവിടാതെ അവർ ജീവിക്കുന്നു.