തിരുവനന്തപുരം: സിപിഎമ്മിനെയും എം സ്വരാജിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ജി.ശക്തിധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അങ്ങേയറ്റം മോശം ഭാഷയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജ് അപമാനിച്ചിരുന്നു. ഇതിനെതിരെയാണ് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ കൂടിയായ ജി ശക്തിധരൻ രംഗത്ത് വന്നിരിക്കുന്നത്.
“ബിഷപ്പ് മാർ കൂറിലോസ് തിരുമേനിയെ വിവരദോഷിയെന്ന് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചതിന്റെ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാൽ അതുക്കും മേലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ചിത്തഭ്രമം ആണെന്ന് ദേശാഭിമാനി പത്രാധിപർ എം സ്വരാജ് പ്രഖ്യാപിച്ചത്”.
“സിപിഎം എങ്ങോട്ടാണ് പോകുന്നത് ?ഇവനെ തലയ്ക്ക് തളം വെക്കാൻ ആരുമില്ലേ? വി എസ് അച്യുതാനന്ദനെ എന്താണ് അധിക്ഷേപിച്ച് വിളിച്ചതെന്നതും കേരളം കേട്ടതാണ്”- എം സ്വരാജിനെ വിമർശിച്ചുകൊണ്ട് ജി ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
‘ഭ്രാന്തുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ല. ഇത് ഭരണഘടനയിലുണ്ട്. എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് പറയാൻ സാധിക്കില്ല’-എന്നായിരുന്നു എം സ്വരാജിന്റെ വിവാദ പ്രസംഗം.