മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിക്കുന്നത് പോലെ ജനങ്ങൾ തന്നെ ഫെമിനിച്ചി എന്ന ചെല്ല പേരിട്ട് വിളിക്കുന്നുവെന്ന് നടി പാർവതി തിരുവോത്ത്. ‘അവർ സ്റ്റുപ്പിഡ് റിയാക്ഷൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സ്ത്രീകൾക്കായി ഡബ്ല്യുസിസി എന്ന സംഘടന ആരംഭിച്ചതിന്റെ കാരണവും അഭിമുഖത്തിൽ പാർവതി പറഞ്ഞു. ഈ സംഘടന രൂപീകരിച്ചതിനു ശേഷം പല കാര്യങ്ങളിലും തങ്ങൾ വിജയിച്ചിട്ടുണ്ടെന്നും താരം അവകാശപ്പെട്ടു.
“2017-ൽ എന്റെ സഹപ്രവർത്തകയെ ബലം പ്രയോഗിച്ച് കാറിൽ തട്ടികൊണ്ട് പോയി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് അവളെ ആക്രമിച്ചു. 2017 ഫെബ്രുവരി 17 നാണ് ഇതുണ്ടായത്. സിനിമാ മേഖലയിൽ ഉള്ളവരെല്ലാം ഞെട്ടി. ഈ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അതിൽ കൂടുതൽ ഒന്നും പറയുന്നില്ല. ഇത് ഞങ്ങൾക്കും സംഭവിച്ചേക്കാം. ഞങ്ങൾക്ക് ഒരു സുരക്ഷയും ഇല്ല, ഒരു നിയമങ്ങളും ഇല്ല, ഞങ്ങൾക്കൊരു കൂട്ടായ്മയും ഇല്ല. ഈ ചിന്താഗതിയാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കാൻ കാരണമായത്. ഞങ്ങൾ കുറച്ചുപേർ ചർച്ച ചെയ്യാൻ തുടങ്ങി, വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു, അഭിപ്രായങ്ങൾ പറഞ്ഞു”.
“ഞങ്ങളൊരു കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു. ഞങ്ങൾ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. സംരക്ഷണത്തിന് ആവശ്യമായ, പ്രതിരോധത്തിന് ആവശ്യമായ ഒരു സംഘടന വേണം. ഏഴുവർഷം മുമ്പ് ഞങ്ങൾ അത് ആരംഭിച്ചു. പല കാര്യങ്ങളിലും ഞങ്ങൾ വിജയിച്ചു. എല്ലാ സിനിമാ ലൊക്കേഷനുകളിലും പരാതികൾ നൽകാൻ ഒരു കമ്മറ്റി രൂപീകരിച്ചു”.
മമ്മൂട്ടിയെ ‘മമ്മൂക്ക’ എന്ന് വിളിക്കുന്നത് പോലെ പാർവതിക്ക് എന്തെങ്കിലും ചെല്ലപ്പേരുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് തന്നെ ‘ഫെമിനിച്ചി’ എന്ന് വിളിക്കാറുണ്ട് എന്നായിരുന്നു താരം നൽകിയ മറുപടി. “മമ്മൂക്ക എന്ന പേര് നല്ലതാണ്. എന്നാൽ എന്നെ ആൾക്കാർ വിളിക്കുന്നത് ഫെമിനിച്ചി എന്നാണ്. ഫെമിനിസ്റ്റ് ആയതിനാലാണ് അങ്ങനെ വിളിക്കുന്നത്. ആ പട്ടം ഞാൻ സ്വീകരിച്ചിട്ടുണ്ട്. അതെന്റെ ബാഗിൽ കൊണ്ടുനടക്കുന്നു”-പാർവതി തിരുവോത്ത് പറഞ്ഞു.