ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന സത് സംഗിൽ തിക്കിലും തിരക്കിലുംപെട്ട് 27 പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാഥമിക റിപ്പോർട്ടുകളനുസരിച്ച് നൂറു കണക്കിന് സ്ത്രീകളും കുട്ടികളും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരണസംഖ്യ 107 കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ എട്ടാ പോസ്റ്റ്മോർട്ടം ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്.
ഹത്രാസ് ജില്ലയിലെ രതിഭാൻപൂരിൽ നടന്ന സത് സംഗ് കഴിഞ്ഞ് ആയിരക്കണക്കിനാളുകൾ വേദിയിൽ നിന്നും പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും എട്ടാ, ഹത്രാസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പൊലീസും ജില്ലാ മജിസ്‌ട്രേറ്റും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഹത്രാസിൽ നടന്ന അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ദീപക് കുമാറിനോട് വിശദമായ റിപ്പോർട്ട് തേടി. രക്ഷാപ്രവർത്തങ്ങൾ ഏകോപിപ്പിക്കാനും പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഗ്ര എഡിജിപിയെയും അലിഗഡ് കമ്മീഷണറെയും ചുമതലപ്പെടുത്തി.