മുംബൈ: 1999 ലെ മുംബൈ കലാപവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി 31 വർഷങ്ങൾക്കുശേഷം പൊലീസ് പിടിയിൽ. 65 വയസുള്ള പ്രതി സയ്യദ് നാദിർ ഷാ അബ്ബാസ് ഖാനാണ് പിടിയിലായത്. റാഫി അഹമ്മദ് കിദ്വായ് മാർഗ് പൊലീസ് സംഘം മുംബൈയിലെ സേവ്രി പ്രദേശത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം മുംബൈയിലുണ്ടായ കലാപത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൊലപാതക ശ്രമം, കലാപത്തിനിടെ സംഘം ചേരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കലാപ സമയത്ത് അബ്ബാസ് ഖാൻ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
പലതവണ പൊലീസ് ഇയാളുടെ സേവ്രിയിലുള്ള വീട്ടിൽ എത്തിയിരുന്നെങ്കിലും പിടികൂടാനായില്ല. ഒടുവിൽ ബന്ധുക്കളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇയാൾ എവിടെയാണെന്ന് സൂചന ലഭിച്ചത്. ജൂൺ 29 ന് അബ്ബാസ് ഖാൻ വീട്ടിൽ എത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടന്നാണ് ഇയാളെ പിടികൂടിയത്.