ഒരു എംപി എന്ന നിലയിൽ ഉദ്ഘാടനത്തിന് പോകില്ല എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിൽ ശമ്പളം മേടിച്ചു മാത്രമായിരിക്കും ഉദ്ഘാടനത്തിന് പോകുക. ആ ശമ്പളത്തിൽ നിന്ന് നയാ പൈസ താൻ എടുക്കില്ല എന്നും ജനങ്ങൾക്ക് നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൽ ജനങ്ങൾ നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ സിനിമ ചെയ്യും, ആ സിനിമകളിൽ നിന്ന് എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ചു മുതൽ എട്ട് ശതമാനം ജനങ്ങൾക്ക് നൽകും. അത് നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകൾ ഒക്കെ കൊടുക്കേണ്ടതാണ്. അങ്ങനെ ലഭിക്കുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുന്നത്. ജനങ്ങൾക്ക് മൊത്തത്തിൽ ഉപകാരപ്രദമാകുന്ന രീതിയിൽ ആയിരിക്കും അത് നൽകുക. അതിന് പിരിവ് ഉണ്ടാകില്ല”.
“ഉദ്ഘാടനങ്ങൾക്ക് എംപിയെ കൊണ്ടുപോയി ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട. ഉദ്ഘാടനത്തിന് സിനിമാ നടനായി മാത്രമേ പോകുകയുള്ളൂ. അതും യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്നതുപോലെ വാങ്ങിയേ പോകൂ. ആ കാശിൽ നിന്ന് നയാ പൈസ ഞാൻ എടുക്കില്ല. അതെന്റെ ട്രസ്റ്റിലേക്ക് പോകും. അത് ജനങ്ങൾക്ക് ഉപകാരപ്രദമാകും. ഇനിയിപ്പോൾ ആക്രമണം വരാൻ പോകുന്നത് ആ രീതിയിൽ ആയിരിക്കും. അതിപ്പോഴേ ഞാൻ അടച്ചു കഴിഞ്ഞു. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല”- സുരേഷ് ഗോപി പറഞ്ഞു.















