ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും, വിഷയത്തിൽ ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശം കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിക്കുകയായിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. വിദേശകാര്യമന്ത്രി മുഖേനയാണ് അദ്ദേഹം തീവ്രവാദത്തിനെതിരായ പരാമർശം നടത്തിയത്.
തീവ്രവാദികൾക്ക് അഭയം നൽകുന്ന നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും, സുരക്ഷിത താവളം ഒരുക്കിക്കൊണ്ട് ഭീകരതയെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ നിലപാടുകൾ തുറന്ന് കാട്ടപ്പെടണമെന്നും പാകിസ്താന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. ” അതിർത്തി കടന്നുള്ള ഭീകരവാദം ഇന്നും എല്ലാ ലോകരാജ്യങ്ങൾക്കും മുന്നിൽ വലിയൊരു വിപത്തായി നിൽക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതികണം ആവശ്യമാണ്. തീവ്രവാദികൾക്ക് ധനസഹായം ലഭിക്കുന്നതും, ആളുകളെ ഇതിന്റെ ഭാഗമാക്കുന്നതുമെല്ലാം തടയേണ്ടതാണ്. യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.
ഇന്ന് ഈ വിപത്തിനെ എതിർക്കാൻ സാധിച്ചില്ലെങ്കിൽ അതിർത്തി കടന്നുള്ള തീവ്രവാദം നാളെ ലോകത്തിന് മുഴുവൻ ഭീഷണിയായി മാറും. അന്താരാഷ്‌ട്ര സമൂഹം ഒന്നാകെ ഇതിനെതിരെ ഒരുമിച്ച് നിൽക്കണം. അയൽരാജ്യങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉപകരണമായി തീവ്രവാദത്തെ ചില രാജ്യങ്ങൾ ഉപയോഗിക്കുന്നു. ഭീകരതയ്‌ക്കെതിരെ പോരാടുക എന്നത് ഈ ഓർഗനൈസേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്നും” പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കരുതെന്നും ചൈനയുടെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.