പുതുച്ചേരി: ഭാരതത്തിന്റെ അമൂല്യ വിജ്ഞാന സമ്പത്തിനെ ഗ്രന്ഥരൂപത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടലാസിന്റെയും അച്ചടിയുടെയും വരവോടെ ഗ്രന്ഥം ചരിത്രത്തിന്റെ ഭാഗമായി മാറി. മാറ്റം കാലത്തിന് അനിവാര്യമാണ്. ശാസ്ത്രം പുരോഗമിക്കുമ്പോൾ പലതും സൃഷ്ടിക്കപ്പെടും, മറ്റ് ചിലത് മൺമറഞ്ഞ് പോകും. അത്തരത്തിൽ മൺമറഞ്ഞവ മ്യൂസിയത്തിലും സ്വകാര്യ ശേഖരത്തിലുമൊക്കെ ഇടം പിടിക്കും. അത്തരത്തിൽ ഇടപിടിച്ചവയും ഇന്നും ഗൃഹാതുരത്വം ഉണർത്തുന്നവയായി സൂക്ഷിച്ച് പോരുന്നവയാണ് താളിയോല ഗ്രന്ഥങ്ങളും.
ഈ അത്യപൂർവ താളിയോല ഗ്രന്ഥങ്ങളെ കുറിച്ച് പഠിക്കാൻ കടൽ കടന്ന് ജർമൻ സംഘമെത്തി, ഒപ്പം അവരുടെ പരീക്ഷണശാലയും! ജർമനിയിലെ കണ്ടെയ്നർ ലാബിലെ ഗവേഷകർ ഒന്നര വർഷം പുതുച്ചേരിയിൽ തമ്പടിച്ച് 12,000-ത്തോളം പൗരാണിക താളിയോല ഗ്രന്ഥങ്ങളിലെ രഹസ്യങ്ങളറിയും. അവയുടെ പുനരുദ്ധാരണത്തിനുള്ള മാർഗങ്ങൾ ആവിഷ്കരിക്കും. ഏഴ് കണ്ടെയ്നറുകളിലായി അഞ്ച് പരീക്ഷണമുറികളും ഒരു ജനറേറ്റർ മുറികളുമാണ് പരീക്ഷണശാലയിലുള്ളത്. സാധനങ്ങൾ സൂക്ഷിക്കാനും പ്രത്യേകം മുറിയുണ്ട്.
പുതുച്ചേരിയിലെ രണ്ട് പ്രശസ്ത സ്ഥാപനങ്ങളിൽ സൂക്ഷിച്ചിട്ടുള്ള 2000-ത്തോളം വർഷം പഴക്കമുള്ള ലിഖിതങ്ങളാണ് പരിശോധിക്കുന്നത്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലും സെന്റർ ലൈബ്രറിയിലും സംസ്കൃതത്തിലും തമിഴിലും മണിപ്രവാളത്തിലുമുള്ള രചനകളാകും പരിശോധിക്കുക.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളായതിനാൽ തന്നെ വളരെ സൂക്ഷിച്ച് മാത്രമേ ഇവ കൈകാര്യം ചെയ്യാൻ സാധിക്കൂ. അതുകൊണ്ട് കടൽ കടന്നൊരു പരീക്ഷണശാല തന്നെ ഇന്ത്യയിലെത്തിയത്. ജർമനിയിലെ ഹംബർഗ് സർവകലാശാലയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് മാനുസ്ക്രിപ്റ്റ് കൾച്ചേഴ്സ് ആണ് പദ്ധതിയുടെ ശിൽപികൾ. പ്രാഗ് എക്സ്പ്രസ് എന്ന കപ്പലിലേറി ആഫ്രിക്കൻ മുനമ്പ് ചുറ്റി രണ്ട് മാസം കൊണ്ടാണ് കണ്ടെയ്നറുകൾ ജർമനിയിൽ നിന്ന് 24,00 കിലോമീറ്റർ പിന്നിട്ട് പുതുച്ചേരിയിലെത്തിയത്.















