ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മേലുള്ള പീടിമുറുക്കം അയയുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ പുറത്ത്. റിതബ്രത ബാനര്‍ജി എന്ന വിമത നേതാവിന് പിന്തുണയുമായി 61 എം.എല്‍.എമാര്‍ രംഗത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം ഇപ്പോള്‍ പാര്‍ലമെന്റിലേക്കും വ്യാപിച്ചിരിക്കുകയാണ്. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖര്‍ റോയ് രാജ്യസഭാംഗത്വം രാജിവെച്ച് ഒരാഴ്ച തികയും മുന്‍പ്, പ്രമുഖ വനിതാ നേതാവ് സുസ്മിത ദേവും എം.പി സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. ഇത് മമതാ ക്യാമ്പിന് കനത്ത പ്രഹരമായി.
അസം സ്വദേശിയായ സുസ്മിത ദേവ് രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന് സമര്‍പ്പിച്ച കത്തില്‍ തന്റെ രാജി ഉടനടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യസഭയില്‍ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെ അവര്‍ ഡല്‍ഹിയില്‍ വെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി. സുസ്മിത ദേവ് വൈകാതെ തന്നെ ബി.ജെ.പിയില്‍ ചേരുമെന്നും അസമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലോക്‌സഭാ മണ്ഡലത്തില്‍ അവര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുമ്പ് അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാ എം.പിയായിരുന്ന സുസ്മിത, 2019-ലെ പരാജയത്തിന് പിന്നാലെ 2021-ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്ന അവര്‍ ദേശീയ വക്താവായും തുടര്‍ന്ന് രാജ്യസഭാ എം.പിയായും തിരഞ്ഞെടുക്കപ്പെട്ടു. 13 വര്‍ഷക്കാലം തൃണമൂലിന്റെ രാജ്യസഭാ ചീഫ് വിപ്പായിരുന്ന സുഖേന്ദു ശേഖര്‍ റോയിയുടെ രാജിക്ക് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമത്തെ വിക്കറ്റും വീണിരിക്കുന്നത്. മമത ബാനര്‍ജിക്ക് അയച്ച കടുത്ത ഭാഷയിലുള്ള കത്തിലാണ് സുഖേന്ദു പാര്‍ട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്.
‘തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാപകമായ അഴിമതി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ക്രമസമാധാന തകര്‍ച്ച എന്നിവയെ ബംഗാളിലെ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തൊഴില്‍ തുടങ്ങിയ എല്ലാ മേഖലകളിലും കടുത്ത അരാജകത്വമാണ് ബംഗാളില്‍ നിലനില്‍ക്കുന്നത്.’
അതേസമയം ബി.ജെ.പിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ബംഗാളിന്റെ ചരിത്രത്തിലാദ്യമായി വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വന്‍ വിജയം സമ്മാനിച്ചുവെന്നും പുതിയ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി വാഗ്ദാനങ്ങള്‍ പാലിച്ച് ഭരണം ആരംഭിച്ചതായും സുഖേന്ദു കത്തില്‍ കുറിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ഈ കൂട്ടരാജി വരും ദിവസങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.















