മുംബൈ: സീവുഡ്‌സ് മലയാളി സമാജത്തിലെ വായനക്കാരുമായി ഓൺലൈനിലൂടെ സംസാരിച്ച് ആടുജീവിത്തതിലെ യഥാർത്ഥ നജീബ്. മരുഭൂമിയിലെ നരകതുല്യമായ ഓർമകൾ ഇന്നും മനസിൽ നിന്നും വിട്ടുമാറിയിട്ടില്ലെന്നും ചില രാത്രികളിൽ ഉറക്കത്തിൽ ഞെട്ടി ഉണരാറുണ്ടെന്നും നജീബ് വായനക്കാരോട് പറഞ്ഞു. സീവുഡ്‌സ് മലയാളി സമാജത്തിന്റെ സംവാദത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു നജീബ്.
‘എല്ലാ പ്രവാസ ജീവിതവും ആയാസമേറിയതാണ്. മുംബൈക്കാരും പ്രവാസ ജീവിതം അനുഭവിക്കുന്നവരാണ്. രണ്ടു വർഷത്തിലധികം ചോര നീരാക്കി മരണത്തിനോട് മല്ലടിച്ചു പണിയെടുത്തിട്ടും സമ്പാദ്യവുമില്ലാതെയാണ് വീട്ടിലെത്തിയത്. അവിടെ ആയിരുന്ന സമയത്ത്, മതിയായ വെള്ളമോ, ഭക്ഷണമോ നല്ല ആരോഗ്യമോ ഇല്ലായിരുന്നു. വീട്ടുകാരുമായി ബന്ധമില്ലാതെ ജീവിച്ച അവസ്ഥ ഓർക്കുമ്പോൾ നെഞ്ചിലൊരു പിടയലാണ്.
എട്ടു മാസം ഗർഭിണിയായ ഭാര്യ നാട്ടിലാണ്. സൗദി അറേബ്യയിലെ ഏതോ മണൽക്കാട്ടിൽ നരകിച്ചു തീർത്ത ജീവിതത്തെ നോവലിലൂടെയാണ് കൂടുതൽ പകർത്തിയത്. ബ്ലെസി സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ സിനിമയിൽ മുഴുവൻ യാതനകൾ ചിത്രീകരിക്കാൻ സമയത്തിന്റെ പരിമിതി കൊണ്ട് സാധിച്ചിട്ടില്ല.
സിനിമ വന്നതിനു ശേഷം അഞ്ചു വയസു പ്രായമുള്ള കുട്ടികൾ വരെ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. അതിലുപരി ആടുജീവിതം എന്ന നോവൽ വായനപ്രക്രിയയെ പുഷ്ടിപ്പെടുത്തി എന്നതിൽ സന്തുഷ്ടനാണ്. ധാരാളം വായനകൾ ഉണ്ടാവേണ്ടതാണ്. പൃഥ്വിരാജും സംഗീത സംവിധായകൻ എ ആർ റഹ്‌മാനും പതിനഞ്ചു ലക്ഷം വീതം തന്നിരുന്നു. ഉദ്ഘാടന പരിപാടികളിലൂടെ അഞ്ചു ലക്ഷം കൂടെ സമ്പാദിക്കാനായത് ജീവിതത്തെ മാറ്റി മറിച്ചു.
നോവൽ ഉണ്ടാവാൻ കരണഭൂതനായത് ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിയായ സുനിൽകുമാറാണ്. നിസ്സാര കാര്യങ്ങൾക്കു ജീവിതം അവസാനിപ്പിക്കുന്ന യുവതലമുറ തന്റെ ദുരിതത്തിന്റെ കഥ ഓർക്കുന്നത് നല്ലതാണ്. എത്ര വലിയ പ്രതിസന്ധിയിൽ പെട്ടാലും പ്രതീക്ഷ കൈവെടിയരുത്. പതറാതെ പൊരുതണം. അത്തരത്തിൽ പൊരുതുന്നവർക്ക് സർവ്വശക്തന്റെ അദൃശ്യമായ കൈകൾ നമ്മെ രക്ഷിക്കും.’- നജീബ് പറഞ്ഞു.
പ്രവാസജീവിതത്തിൻ്റ കിനാവും കണ്ണീരും അറിയുന്ന മുംബൈയിലേക്ക് വരാൻ ഏറെ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് നജീബ് തന്റെ വാക്കുകൾ ഉപസംഹരിച്ചത്. നാല് വർഷം മുമ്പാണ്. സീവുഡ്‌സ് മലയാളി സമാജത്തിലെ ‘ഗോപ്യേ’ എന്ന് വിളിക്കുന്ന ലൈബ്രേറിയൻ ബെന്യാമിൻ എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ വായനക്കാർക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് നിരവധി വായനക്കാർ നോവൽ വാങ്ങുകയും അത് പലരുമായി പങ്കുവെയ്‌ക്കുകയും ചെയ്തു. ആ കുറിപ്പ് വായിച്ചു നിരവധി വായനക്കാർ നജീബിനെയും ബെന്യാമിൻ എന്ന എഴുത്തുകാരനെയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനെ തുടർന്നാണ്, സീവുഡ്‌സ് മലയാളി സമാജത്തിന്റെ സംവാദത്തിൽ നജീബ് പങ്കെടുത്തത്.
ബെന്യാമിൻ തന്റെ കഥയിലെ നായകൻ ഷുക്കൂർ അല്ലെന്നും നജീബാണെന്നും അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന പ്രസ്‌താവന ആമുഖമായി ഓർമ്മിപ്പിച്ചാണ് സീവുഡ്‌സ് മലയാളി സമാജത്തിന്റെ സംവാദം ആരംഭിച്ചത്. നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് ആടുജീവിതത്തിന്റെ ആപ്തവാക്യം പറഞ്ഞു സീവുഡ്‌സ് മലയാളി സമാജം ലൈബ്രേറിയൻ സംവാദത്തിന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഗോപിനാഥൻ നമ്പ്യാർ, ബാബു പി എം, ശശിധരൻ നായർ, വത്സല ഗോപിനാഥ്, ജോയിക്കുട്ടി തോമസ്, കെ കുഞ്ഞനന്തൻ, വി ആർ രഘുനന്ദനൻ, ഗോപിനാഥൻ കെ, രാജ എ, എന്നിവർ നജീബുമായുള്ള സംവാദത്തിൽ സംസാരിച്ചു.