തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന യദു കൃഷ്ണന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയത് സ്ഥിരീകരിച്ച് എക്‌സൈസ്. യദു കൃഷ്ണനെ എക്‌സൈസ് കുടുക്കിയതാണെന്ന് സിപിഎമ്മിന്റെ വാദങ്ങൾ ഉദ്യോഗസ്ഥർ നിഷേധിച്ചു. യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവും ഇത് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്‌സൈസ് പറഞ്ഞു.
സിപിഎമ്മിനെതിരെയുള്ള ഗൂഢാലോചനയാണ് ഇതെന്നും യദുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് സിപിഎം നിരത്തിയ വിചിത്ര ന്യായീകരണം. എന്നാൽ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യദുവിന്റെ പക്കൽ നിന്ന് കഞ്ചാവും ഉപകരണങ്ങളും പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി യദു പൊലീസിൽ പരാതിപ്പെട്ടു. തന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയില്ലെന്നാണ് യുവാവിന്റെ വാദം. കഴിഞ്ഞ ദിവസമാണ് കാപ്പ കേസ് പ്രതിയായ ശരൺ ചന്ദ്രനെ മന്ത്രി വീണ ജോർജ് അടക്കമുള്ള പ്രമുഖർ മാലയിട്ട് സ്വീകരിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാൾക്കൊപ്പം സിപിഎമ്മിൽ ചേർന്ന യദു കൃഷ്ണനെ കഞ്ചാവ് കേസിൽ എക്‌സൈസ് പിടികൂടിയത്.















