റാഫി മെക്കാർട്ടിൻ പോലെ, സിദ്ദിഖ് ലാൽ പോലെ മലയാളികൾ ആഘോഷമാക്കിയ കൂട്ടുകെട്ടാണ് സച്ചി-സേതു കൂട്ടുകെട്ട്. ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ തുടങ്ങി അഞ്ചോളം സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. 2011-ന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞ് സ്വതന്ത്ര തിരക്കഥാകൃത്തുക്കളായത്. 2012-ൽ റൺ ബേബി റൺ എഴുതിക്കൊണ്ട് സച്ചി ഹിറ്റ് അടിച്ചപ്പോൾ ആ വർഷം തന്നെ മല്ലുസിംഗ് എഴുതി സേതു സൂപ്പർ ഹിറ്റ് സ്വന്തമാക്കി. ഒരുമിച്ച് തിരക്കഥ എഴുതിക്കൊണ്ടിരുന്നപ്പോൾ തമ്മിൽ ഇഷ്ടപ്പെടാത്തതിനാൽ സച്ചിയും താനും മാറ്റിവെച്ച സിനിമകളായിരുന്നു റൺ ബേബി റണ്ണും മല്ലു സിംഗും എന്ന് പറയുകയാണ് സേതു. മല്ലു സിംഗായി ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ ആണെന്നും സേതു പറയുന്നു.
“ചോക്ലേറ്റും മേക്കപ്പ് മാനും കഴിഞ്ഞിട്ട് നിന്നപ്പോൾ മല്ലുസിംഗിന്റെ കഥ അൻവർ റഷീദ് സംവിധാനം ചെയ്യാനിരുന്ന സിനിമയ്‌ക്ക് വേണ്ടി ഞാൻ പറഞ്ഞ കഥയാണ്. ആ സിനിമ മണിയൻപിള്ള സാറാണ് നിർമ്മിക്കാനിരുന്നത്. അന്ന് ടൈറ്റിൽ ഇട്ടിരുന്നില്ല. പഞ്ചാബിൽ ഒരാൾ പോകുന്നതായിരുന്നു കഥ. അന്ന് സച്ചിക്കോ ഇവർക്ക് ആർക്കോ ആ കഥയോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ലാലേട്ടൻ ആയിരുന്നു ഹീറോ”.
“മോഹൻലാലിനു വേണ്ടിയാണ് മല്ലു സിംഗ് എന്ന കഥ ആലോചിക്കുന്നത്. താടിയൊക്കെ വെച്ച് പഞ്ചാബി ആയാൽ വർക്കൗട്ട് ആകില്ല എന്ന് തോന്നി. ഞാൻ നന്നായിരിക്കും എന്ന് പറയുമ്പോഴും അവർക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. വർക്കൗട്ട് ആകില്ല എന്ന് സച്ചി പറഞ്ഞതുകൊണ്ട് അത് മാറ്റിവെച്ചു. പിന്നീട് ‘റൺ ബേബി റൺ’ സച്ചി പറഞ്ഞപ്പോൾ അത് എനിക്കും ഇഷ്ടമായില്ല. ആ രണ്ട് സിനിമകളും അന്ന് മാറ്റിവെച്ചു. പിന്നീട് ഞങ്ങൾ ഒരുമിച്ച് മൂന്നോളം സിനിമകൾ ചെയ്തിരുന്നു. അതിനുശേഷം ഒറ്റയ്‌ക്ക് സിനിമ എഴുതാൻ തുടങ്ങി. സച്ചി എഴുതിയ റൺ ബേബി റണ്ണും ഞാൻ എഴുതിയ മല്ലൂസിംഗും ഹിറ്റായിരുന്നു”-സേതു പറഞ്ഞു.