ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ ധാതുലോഹങ്ങളെ കുറിച്ച് പര്യവേക്ഷണം ചെയ്യുന്നതിനായി പ്രത്യേകം കപ്പൽ നിർമ്മിക്കാനൊരുങ്ങുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻസിപിഒആർ) PSU ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സുമായി (ജിആർഎസ്ഇ) കരാറിൽ ഒപ്പുവച്ചു. കൊൽക്കത്ത ആസ്ഥാനമായുള്ള യുദ്ധക്കപ്പൽ നിർമ്മാണശാലയാണ് ജിആർഎസ്ഇ.
ഇന്ത്യയിലെ കപ്പൽശാലകളിൽ നിർമിക്കുന്നതിൽ വച്ചേറ്റവും വലിയ പര്യവേക്ഷണ കപ്പലാകും ഇത്. 89.5 മീറ്റർ നീളവും 18.80 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് മൊത്തം 5,900 ടൺ ഭാരമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഴക്കടൽ ദൗത്യത്തിന്റെ ഭാഗമായി ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാകും പര്യവേക്ഷണ കപ്പലിന്റെ നിർമാണം. 839 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
ഒരേ സമയം 34 ശാസ്ത്രജ്ഞരെ വഹിക്കാൻ കപ്പലിനാകും. അത്യാധുനിക ലബോറട്ടറികൾ, ശാസ്ത്രീയ ഉപകരണങ്ങൾ, സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കും. വരുന്ന മുപ്പത് വർഷത്തേക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതിനാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. 38 മാസത്തിനകം കപ്പൽ യാത്രയ്‌ക്ക് സജ്ജമാകും.
തദ്ദേശീയമായി കപ്പലുകൾ നിർമിക്കുന്ന കമ്പനിയാണ് ജിആർഎസ്ഇ. രാജ്യത്ത് നിർമിക്കുന്ന ഏറ്റവും വലിയ സർവേ കപ്പലായ ഐഎൻഎസ് സാന്ധയാക് ഇന്ത്യൻ നാവികസേനയ്‌ക്ക് ജിആർഎസ്എഫ് കഴിഞ്ഞ വർഷം കൈമാറിയിരുന്നു. സമാന തരത്തിൽ മൂന്ന് കപ്പലുകൾ കൂടി സേനയ്‌ക്ക് കൈമാറുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്.















