മുംബൈ: ഇന്ത്യൻ റെയിൽവേ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുംബൈയിൽ 250 പുതിയ സബർബൻ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇതിന് പുറമെ റെയിൽ ശൃംഖല നവീകരിക്കുക, റെയിൽ യാത്ര സുഗമമാക്കുന്നതിന് പുതിയ മെഗാ ടെർമിനലുകൾ നിർമ്മിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
മുംബൈയിലെയും സബർബൻ പ്രദേശങ്ങളിലെയും ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിനുകളുടെ ‘ക്രോസ് മൂവ്മെന്റ്’ കുറയ്‌ക്കുന്നതിന് സബർബൻ നെറ്റ്വർക്ക് പുനർരൂപകൽപ്പന ചെയ്യാൻ റെയിൽവേ ഉദ്ദേശിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 75 ലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്ന മുംബൈയിലെ സബർബൻ റെയിൽ സംവിധാനം പ്രതിദിനം 3,200 സർവീസുകൾ നടത്തുന്നു എന്നത് എടുത്തുപറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
മുംബൈയിലെ തീരദേശ പാതയുടെ വികസനവും മെട്രോ റെയിൽ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. കൂടാതെ നവി മുംബൈയിലെ പൻവേൽ-കലാംബോലിയിൽ ഒരു പുതിയ കോച്ചിംഗ് കോംപ്ലക്‌സ് നിർമ്മിക്കും, ഇത് ദീർഘദൂര ട്രെയിനുകളുടെ ടെർമിനലായി പ്രവർത്തിക്കും.
പൂനെ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ഹഡപ്സർ, ഉരുളി, ഖഡ്കി, ശിവാജിനഗർ എന്നിവിടങ്ങളിൽ പുതിയ ടെർമിനലുകൾ നിർമിക്കുന്നതിനെക്കുറിച്ചും റെയിൽവേ മന്ത്രി വൈഷ്ണവ് പരാമർശിച്ചു.















