കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കംകാരി മേഖലയിൽ നടന്ന ഭീകര വിരുദ്ധ ഓപ്പറേഷനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
കംകാരി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വടക്കൻ കശ്മീരി ജില്ലയിലെ ത്രെഹ്ഗാം സെക്ടറിലെ കുംകാഡി സൈനിക പോസ്റ്റിന് സമീപം വെടിവയ്പ്പ് നടന്നതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ജൂലൈ 24 ന് കുപ്‌വാരയിലെ ലോലാബ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചു. 50 ഓളം പാക് ഭീകരർ ജമ്മു കശ്മീരിലെ മലയോര ജില്ലകളുടെ ഉയർന്ന പ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഭീകരരെ പിടികൂടാൻ ഈ പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടക്കുന്നുണ്ട്.
മേഖലയിൽ നുഴഞ്ഞു കയറിയ ഈ ഭീകരർ പരിശീലനം നേടിയവരാണെന്നും അമേരിക്കൻ നിർമ്മിത എം4 കാർബൈൻ റൈഫിൾസ് ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ഇവരുടെ പക്കലുണ്ടെന്നുമാണ് സൈനികരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.