ടെൽഅവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ടെഹ്‌റാനിൽ ഇസ്മായിൽ ഹനിയയും കൂട്ടാളികളും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. ഹനിയയും ഇയാളുടെ സഹായിയും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിലെ മാദ്ധ്യമങ്ങളാണ് ആദ്യം ഈ വാർത്ത പുറത്തുവിട്ടത്. ഹമാസും ഹനിയയുടെ മരണം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹനിയ കഴിഞ്ഞ ദിവസം ഇറാനിലെത്തിയത്. പിന്നാലെ ഇന്ന് പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇസ്രായേൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഉണ്ടായ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇസ്മായിൽ ഹനിയ. ഹനിയയെ വധിക്കുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഹനിയയുടെ മക്കളും ചെറുമക്കളും ഏതാനും മാസം മുൻപ് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മൂന്ന് മക്കളും നാല് മക്കളുമാണ് കൊല്ലപ്പെട്ടത്. ഹമാസ് സായുധസേനയുടെ ഭാഗമായിരുന്നു ഇയാളുടെ മക്കളും.















