തിരുവനന്തപുരം: ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമുള്ള വിവാദ ഉത്തരവ് പിൻവലിച്ച് സർക്കാർ. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദ്ദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ലെന്നും ഉത്തരവ് ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദേശവും മുഖ്യമന്ത്രി നൽകി.
പ്രതിഷേധവും വിവാദവും ഉയർന്നതോടെയാണ് തിരുത്തി തലയൂരകുന്നത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇത്തരമൊരു നിർദ്ദേശം പുറത്തിറക്കിയത്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിലേ സന്ദർശനത്തിനോ പോകരുതെന്നായിരുന്നു നിർദേശം. സംസ്ഥാന ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയത്.
ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാദ്ധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുൻ പഠനങ്ങളുടെ വിവരങ്ങൾ നൽകുകയോ ചെയ്യരുത്. ഭാവിയിൽ പഠനം നടത്തണമെങ്കിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകൂർ അനുവാദം വാങ്ങണമെന്നും ഉത്തരവിലുണ്ട്.















