തിരുവനന്തപുരം: വയനാടിനായി സാലറി ചലഞ്ച് നിർദേശവുമായി സംസ്ഥാന സർക്കാർ. വയനാടിന്റെ പുരധിവാസം ഉറപ്പുവരുത്തുന്നതിനായി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചത്. 5 ദിവസത്തിന് മുകളിലുള്ള ശമ്പളമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയ ആളുകളുടെ പുനരധിവാസത്തിനായി 1,000 കോടി രൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാർ കണക്കുകൂട്ടുന്നത്. 5 ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ ഫെറ്റോ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് SK ജയകുമാർ അറിയിച്ചു.
എന്നാൽ സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്നും സംഘടനകൾ അഭിപ്രായപ്പെട്ടു. ചലഞ്ച് താത്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണം. ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ അനുവാദം നൽകണമെന്നും, സ്വമേധയാ നൽകുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാർക്കും അധ്യാപകർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.















