ന്യൂഡൽഹി: ബംഗ്ലാദേശിലെ അട്ടിമറിക്ക് പിന്നിൽ വിദേശകരങ്ങളെന്ന് വിലയിരുത്തൽ. ചൈന-പാകിസ്താൻ അച്ചുതണ്ടാണ് ആഭ്യന്തരകലാപത്തിന് പിന്നിലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ സർക്കാർ അധികാരത്തിൽ എത്തണമെന്നത് പാകിസ്താന്റെയും ചൈനയുടെയും കൂട്ടായ ആവശ്യമായിരുന്നു. 2009 മുതൽ ബംഗ്ലാദേശ് ഭരിക്കുന്ന ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ ഇന്ത്യ അനുകൂല നിലപടാണ് സ്വീകരിച്ച് പോന്നത്. എന്നാൽ ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കാണ് ജമാഅത്തെ പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളുടെ പിന്തുണ. ഇതിന്റെ തുടർച്ചയായി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ, ചൈന എന്നിവർ ചേർന്ന് ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ സർക്കാരിനെ രൂപപ്പെടുത്താനുള്ള കരുനീക്കം അണിറയിൽ നടത്തുകയായിരുന്നു. ഇതാണ് അട്ടിമറിയിൽ എത്തി നിൽക്കുന്നത്.
മാലദ്വീപിൽ ഇന്ത്യ വിരുദ്ധ സർക്കാർ അധികാരം ഏറ്റെതിന് പിന്നിലും ചൈനയുടെ ഇടപെടൽ ഇതിനകം പുറത്ത് വന്നതാണ്. അതുപോലെ നേപ്പാളിലെ ഇന്ത്യ അനുകൂലമായ പ്രചണ്ഡ സർക്കാർ താഴെ വീണതും ഒരുമാസം മുൻപാണ്. ഭാരതത്തിന് ചുറ്റുമുള്ള അയൽരാജ്യങ്ങളിൽ ഭാരത വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നേതാക്കളെയും രാഷ്‌ട്രീയ പാർട്ടികളെയും അധികാരത്തിൽ എത്തിച്ച് അതിർത്തി മേഖലകളിൽ അസ്ഥിരത ഉണ്ടാക്കാനാണ് കമ്യൂണിസ്റ്റ് ചൈനയുടെ ശ്രമം. അതിന്റെ അവസാന ഉദാഹരണമാണ് ബംഗ്ലാദേശിൽ നടക്കുന്ന ആഭ്യന്തരകലാപം. എന്നാൽ ഇതിനെ പ്രതിരോധിക്കാനുളള
ചടുല നീക്കങ്ങൾ ഭാരതവും ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വിവരം.















