ന്യൂഡൽഹി: ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിനാണ് ഇരുവരും കശ്മീരിലെത്തുന്നത്.
ബുധനും വ്യാഴവുമാണ് സന്ദർശനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ഇരുവരും പങ്കെടുക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നും സ്ഥാനാർത്ഥികളുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും ജെകെഎൻസി വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള പറഞ്ഞു. മൂന്ന് ഘട്ടങ്ങളായാണ് കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 എന്നിങ്ങനെയാണ് തീയതികൾ. 87.9 ലക്ഷം വോട്ടർമാരാണ് കശ്മീരിലുള്ളത്. ജമ്മുവിൽ 43 സീറ്റുകളും കശ്മീരിൽ 47 സീറ്റുകളുമുണ്ടാകും. 24 സീറ്റുകളാണ് പാക് അധീനവേശ കശ്മീരിന് വേണ്ടി നീക്കിവച്ചിരിക്കുന്നത്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.