യു.എ.ഇയിൽ സന്ദർശക വിസയിലെത്തുന്നവർക്ക് ജോലി നൽകുന്നവർക്ക് വൻ തുക പിഴ. ജോലിക്കായി വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്ത് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി.പുതിയ നിയമം വന്നതോടെ സന്ദർശക വിസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എ.ഇയിൽ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയതോടെ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.നേരത്തെ വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്‌ക്കുന്നതിന് 50,000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ. ഇതാണ് ഭേദഗതിയിലൂടെ പല മടങ്ങ് വർദ്ധിപ്പിച്ചത്.
സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു വയ്‌ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സന്ദർശക വീസയിലുള്ളവർക്ക് ആരെങ്കിലും തൊഴിൽ വാഗ്ദാനം നൽകിയാൽ, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓഫർ ലെറ്റർ ലഭിക്കാതെ ജോലി ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ട്.
ഓഫർ ലെറ്റർ ഇല്ലാതെ ജോലി ചെയ്യിച്ചാൽ പിഴ ശിക്ഷയ്‌ക്കു പുറമേ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരും. കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസിഡൻസി വിസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്മെന്റുകളും അനധികൃതമാണെന്നും അധികൃതർ മുന്നറിപ്പ് നൽകി.













